കൂട്ടുകാര്‍ക്ക് സന്ദേശം അയച്ച് കരുവന്നൂര്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പരേതനായ വേണുവിന്റെ മകന്‍ ഹരികൃഷ്ണന്‍ (21) ആണ് മരിച്ചത്.

തൃശ്ശൂര്‍: കൂട്ടുകാര്‍ക്ക് മെസ്സേജ് അയച്ചതിന് ശേഷം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച രാത്രി കരുവന്നൂര്‍ പുഴയില്‍ ചാടിയ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയവീട്ടില്‍ പരേതനായ വേണുവിന്റെ മകന്‍ ഹരികൃഷ്ണന്‍ (21) ആണ് മരിച്ചത്.

ഫയര്‍ഫോഴ്‌സ് നടത്തിയ മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂര്‍ക്കനാട് ഇല്ലിക്കല്‍ ഡാം പരിസരത്ത് പുഴയില്‍ വീണ് കിടന്നിരുന്ന മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കരയ്ക്ക് കയറ്റിയ മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബുധനാഴ്ച്ച രാത്രി സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം നല്‍കിയാണ് ഇയാള്‍ കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേയ്ക്ക് ചാടിയത്. കനത്ത മഴയില്‍ കരുവന്നൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയായിരുന്നു.

പുഴയില്‍ നല്ല അടിയൊഴുക്ക് ഇപ്പോഴുമുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം എത്തിയാണ് മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിയത്. തൃശ്ശൂരില്‍ ഡിപ്ലോമ വിദ്യാര്‍ഥിയാണ് ഹരികൃഷ്ണന്‍. അമ്മ രമഭായി. സഹോദരന്‍ ഉണ്ണികൃഷ്ണന്‍.

Exit mobile version