കനത്ത മഴ, നേപ്പാളില്‍ മണ്ണിടിഞ്ഞ് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ ഒലിച്ചുപോയി

ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്നാണ് വിവരം.

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞതായി റിപ്പോര്‍ട്ട്. ത്രിശൂല്‍ നദിയിലേക്കാണ് ബസ്സുകള്‍ മറിഞ്ഞത്. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്നാണ് വിവരം.

നേപ്പാളിലെ മദന്‍ – ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നരയ്ക്കുണ്ടായ അപകടത്തില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ദുരന്തസമയത്ത് ബസില്‍ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്. ദുരന്തത്തെ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചിച്ചു.

കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെങ്കിലും ബസില്‍ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകുമെന്ന് അധികൃതര്‍ക്ക് പ്രതീക്ഷയില്ല. മണ്ണിടിച്ചില്‍ മൂലം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയാണ് തുടരുകയാണ്.

Exit mobile version