മദ്രസയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ തെരുവുനായ ആക്രമണം, പന്ത്രണ്ടുകാരന്‍ ചികിത്സയില്‍

ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: മദ്രസയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേ പന്ത്രണ്ട് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. നടയറ ചരുവിള വീട്ടില്‍ നജീബ് സജ്‌ന ദമ്പതികളുടെ മകന്‍ ആസിഫിനെ (12)യാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.

രാവിലെ ഏഴര മണിയോടെ നടയറ നൂറുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് മടങ്ങി നടയറ തയ്ക്കാവിന് പിന്നിലെ വഴിയിലൂടെ പോകുമ്പോഴായിരുന്നു പത്തോളം വരുന്ന തെരുവ് നായ്ക്കള്‍ കുട്ടിയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്.

ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവസമയം അതുവഴി കടന്നുവന്ന ബൈക്ക് യാത്രികനായ തെക്കതില്‍ ഇര്‍ഷാദിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ആസിഫിന് ജീവന്‍ തിരിച്ചുകിട്ടിയത്.

Exit mobile version