വിവാഹവാഗ്ദാനം നല്‍കി അടുത്തു, പതിവായി രാത്രിയില്‍ വീട്ടിലെത്തി 14കാരിയെ പീഡിപ്പിച്ചു, 32കാരന് 60 വര്‍ഷം കഠിന തടവ് ശിക്ഷ

pocso case|bignewslive

പത്തനംതിട്ട : പ്രണയം നടിച്ച് 14കാരിയെ പീഡിപ്പിച്ച കേസില്‍ 32കാരന് 60 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തോട്ടപ്പുഴശ്ശേരി കോളഭാഗം, പരുത്തി മുക്ക്, കുഴിക്കാലായില്‍ ചന്ദ്രന്‍ മകന്‍ ശ്രീജിത് ചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.

പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ടിലേയും ഇന്ത്യന്‍ പീനല്‍ കോഡിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2020 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പ്രതി, കോയിപ്രം വില്ലേജിലെ കുറവന്‍ കുഴി, പുലി കല്ലുംപുറത്ത് മേമന വീട്ടില്‍ വാടകയ്ക്ക് താമസിക്കവേയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പതിനെട്ടു വയസാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു പീഡനം. താന്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടാവാത്തതിനാല്‍ വിവാഹ ബന്ധം ഉടനെ വേര്‍പെടുത്തുമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിട്ടുണ്ട്.

കൂടാതെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ മറ്റംഗങ്ങളുമായി സ്‌നേഹബന്ധം സ്ഥാപിച്ചിരുന്നു. പലപ്പോഴും ഇയാള്‍ രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ലൈംഗിക ബന്ധം പുലര്‍ത്തുകയും ചെയ്തു.

എന്നാല്‍ ഒരു ദിവസം രാത്രിയില്‍ ജനലരികില്‍ അപരിചിത ശബ്ദം കേട്ടുണര്‍ന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതിയെ കാണുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പീഡന വിവരം അറിയുന്നത്. പിന്നാലെ കോയിപ്രം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version