കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; അയൽക്കാരന്റെ കാല് തല്ലിയൊടിച്ചു; സംഭവം വയനാട്ടിൽ

പുൽപള്ളി: കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് അയൽക്കാരനെ വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചതായി പരാതി. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ (ജോബിച്ചൻ) വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ അയൽവാസിയായ പുതുശേരിയിൽ റോജി എന്നയാൾ തല്ലിയൊടിച്ചത്.

കുറച്ചുനാളുകൾക്ക് മുൻപ് റോജി കെഎസ്എഫ്ഇയിൽ നിന്നു ലക്ഷക്കണക്കിന് തുക വായ്പയായി എടുത്തിരുന്നു. ഇതിന് ഈടായി നൽകിയത് ജോയിയുടെ ഭൂമിയുടെ രേഖകളാണ്. കൂടാതെ ജോയിയുടെ കൈയ്യിൽ നിന്നും വേറെയും തുക വായ്പയായി വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ചെങ്കിലും നൽകാൻ റോജി തയാറായില്ല.

ഇതേസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഇതിനിടെയാണ് റോജി, ജോയിയെ വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെ ജോയി സ്‌കൂട്ടറിൽ റോജിയുടെ വീട്ടിലെത്തിയിരുന്നു. ജോയി വരുന്നതു കാത്തിരുന്ന റോജി ജോയിയെ ആദ്യം വാനിടിച്ച് വീഴ്ത്തി.

തുടർന്ന് റോജിയും സുഹൃത്തായ ഓട്ടോ ഡ്രൈവർ രജ്ഞിത്തും ചേർന്ന് തൂമ്പ കൊണ്ട് ജോയിയുടെ കാൽ അടിച്ചൊടിച്ചു. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് അക്രമം തടഞ്ഞത്. പുൽപള്ളി പോലീസ് ജോയിയെ ആശുപത്രിയിലെത്തിച്ചു.

also read- ‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

റോജിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ച ജോയിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോജിക്കെതിരെ മുമ്പും പരാതികൾ ഉയർന്നതായാണ് വിവരം.

Exit mobile version