നവവധുവിന് സൗന്ദര്യം കൂടുതൽ; സ്ത്രീധനം കുറവ്; വേങ്ങരയിലെ വരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് നട്ടെല്ലിന് ക്ഷതം, കേൾവിക്ക് തകരാറ്

മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനിടെ ക്രൂരമായി മർദ്ദനമേറ്റെന്ന പരാതിയുമായി നവവവധു പോലീസ് സ്‌റ്റേഷനിൽ. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും തന്റെ സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും ക്രൂരമായി മർദിച്ചെന്നാണ് നവവധുവായ യുവതിയുടെ പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് ഭാര്യയുടെ പരാതി.

മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും മർദ്ദിച്ചിരുന്നെന്നും, കുനിച്ചു നിർത്തി മർദിച്ചതിനെ തുടർന്ന് നട്ടെല്ലിനു ക്ഷതമേറ്റെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അടിവയറ്റിലും മർദനമേറ്റിട്ടുണ്ട്. ആക്രമണത്തിൽ ചെവിക്കു പരുക്കേറ്റതിനെ തുടർന്ന് കേൾവി തകരാറിലായി. യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് യുവതിയെ മർദിച്ചിരുന്നത്.

യുവതിക്ക് ഭർതൃവീട്ടുകാർ തന്നെ പലതവണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. നാലു തവണ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകിയെന്ന് യുവതി രേഖാമൂലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മർദ്ദിക്കുന്ന വിവരം പുറത്തു പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഫായിസ് ഭീഷണിപ്പെടുത്തിയെന്നാണ് മേയ് 22 ന് മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.

മേയ് രണ്ടിന് വിവാഹതിരായാവരാണ് ഫായിസും യുവതിയും. ദിവസങ്ങൾക്കു ശേഷം യുവതി വീട്ടിലേക്ക് ഫോണിൽ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നിയ കുടുംബാംഗങ്ങൾ ഭർതൃവീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.
also read- ഐഎസ്ആർഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം; മടുത്തു, കേസിൽ താൽപര്യമില്ല; സാക്ഷിയാകാമെന്ന് നമ്പി നാരായണൻ
മകൾ ക്രൂരമായ പീഡനത്തിനിരയായെന്ന മനസ്സിലായതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വൈദ്യപരിശോധനാ രേഖകളടക്കമാണ് പോലീസിൽ പരാതി നൽകിയതെങ്കിലും നടപടിയെടുക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് തയാറായിട്ടില്ല. പ്രതി വിദേശത്തേക്ക് കടന്നെന്നും ബന്ധുക്കൾ പറയുന്നു.

Exit mobile version