ആലപ്പുഴ: മാന്നാറിൽ നിന്നും 15 വർഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ഒരു നാടാകെ. ശ്രീകലയെന്ന കലയുടെ മരണം ദുരഭിമാനക്കൊലയാണെന്ന് ബന്ധുക്കൾ പറയുന്നു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകല പ്രണയിച്ാണ് വിവാഹം ചെയ്തത്.
പ്രണയത്തെ തുടർന്ന് ഇരുസമുദായങ്ങളിൽപെട്ട ഇരുവരും ഒളിച്ചോടിയാണ് വിവാഹിതരായത്. ഈഴവ സമുദായാംഗമായിരുന്നു ഭർത്താവായ മൂന്നാം വാർഡിൽ കണ്ണമ്പള്ളിൽ അനിൽ കുമാർ. ഇയാളുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും എതിർപ്പ് അന്ന് ശക്തമായിരുന്നു.
പിന്നീട് വൈകാതെ തന്നെ ശ്രീകലയെ കാണാതായെന്ന പ്രചാരണം നടക്കുകയും ശ്രീകല ഒളിച്ചോടിയതാണെന്ന് അനിൽകുമാറും സുഹൃത്തുക്കളും പറഞ്ഞുപരത്തുകയും ചെയ്തിരുന്നു. ശ്രീകലയെ കാണാതായെന്ന് പറയുന്ന ദിവസത്തിന് ശേഷം പിന്നാലെ 15ാംദിവസമാണ് അനിൽ മറ്റൊരു യുവതിയെ കല്യാണം കഴിച്ചതും. ഇതോടെ ശ്രീകലയുടെ ചില ബന്ധുക്കൾ അനിൽകുമാറിനെതിരെ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ശ്രീകലയെ കാണാതായതും പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചതുമെല്ലാം അനിൽകുമാറിന്റെ മുൻകൂട്ടിയുള്ള ആസൂത്രണമായിരുന്നു എന്നാണ് ഉയരുന്ന സംശയം. കൊലപ്പെടുത്തു സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയ സംഭവത്തിൽ അനിലും ബന്ധുക്കളായ മൂന്നുപേരും പ്രതികളായതോടെയാണ് ഇത് ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നത്.
അതേസമയം, ശ്രീകല മറ്റെവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ 15 വർഷം പിന്നിട്ടിട്ടും ശ്രീകലയുടെ പേര് റേഷൻ കാർഡിൽനിന്ന് നീക്കം ചെയ്യാൻ കുടുംബം തയ്യാറായിട്ടില്ല. ഒളിച്ചോടിപ്പോയതായുള്ള പ്രചാരണം ശക്തമായതോടെ ഏതെങ്കിലും ഒരു ദേശത്ത് ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസമുണ്ടായിരുന്നു എന്നാണ് കലയുടെ മൂത്ത സഹോദരൻ അനിൽകുമാറിന്റെ (കവി) ഭാര്യ ശോഭനകുമാരി പ്രതികരിച്ചത്.