കൊല്ലം: സ്വകാര്യബസിൽ യാത്ര ചെയ്യുന്നതിനിടെ പഴ്സ്നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് സഹായവുമായി ബസ് ജീവനക്കാരും പോലീസും. നഷ്ടപ്പെട്ട പണം തിരികെ വീട്ടമ്മയുടെ കൈകളിലെത്തിക്കാൻ ബസ് ജീവനക്കാരും പോലീസും ഒന്നിച്ചപ്പോൾ ഏറെ നേരത്തെ ആശങ്ക ഒഴിഞ്ഞ് ഷീല എന്ന വീട്ടമ്മയ്ക്ക് ആശ്വാസത്തിന്റെ നിമിഷങ്ങളെത്തി. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന എംആർബി സ്വകാര്യബസിലെ ഡ്രൈവർ കിഴക്കേ കല്ലട തെക്കേമുറി മനുഭവനിൽ ആർ മനുവാണ് ബസിലെ സീറ്റിന് താഴെ വീണു കിടന്ന പഴ്സ് കണ്ടെത്തി വീട്ടമ്മയ്ക്ക് തിരികെ നൽകിയത്.
പുത്തൂർ കല്ലറമുക്ക് കല്ലുംമൂടുവിളയിൽ ഷീല തിങ്കളാഴ്ച ഉച്ചയ്ക്ക് കൊട്ടാരക്കരയിൽനിന്ന് കരുനാഗപ്പള്ളിക്കു പോയ ബസിൽ കയറിയിരുന്നു. പിന്നീട് പുത്തൂർ ചന്തമുക്കിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. കൈയ്യിൽ വണ്ടിക്കൂലി പോലുമില്ലാതെ കുഴങ്ങിയ ഷീല, ഹോംഗാർഡിന്റെ നിർദേശപ്രകാരം പുത്തൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പോലീസ് വൈകാതെ തന്നെ ബസ് ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെടുകയും ഇവർക്ക് തുടർയാത്രയ്ക്കുള്ള വണ്ടിക്കൂലി നൽകി അയയ്ക്കുകയും ചെയ്തു. പിന്നീട് ബസ് കരുനാഗപ്പള്ളിയിലെത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽനിന്ന് ഡ്രാവർക്ക് പഴ്സ് ലഭിച്ചത്.
ALSO READ- കെട്ടിടത്തിന് താഴേ പരിക്കേറ്റനിലയിൽ കിടന്ന വിദ്യാർഥി മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം
തുടർന്ന് ബസ് കൊട്ടാരക്കയ്ക്ക് മടങ്ങവേ പുത്തൂർ പോലീസ് സ്റ്റേഷനിലെത്തി പഴസ് കൈമാറി. എസ്ഐ ടിജെ ജയേഷിന്റെയും കണ്ടക്ടർ രാജേഷിന്റെയും സാന്നിധ്യത്തിൽ മനു പേഴ്സ് ഷീലയ്ക്ക് കൈമാറുകയും ചെയ്തു.
Discussion about this post