കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ചു, മുത്തച്ഛന് 43 വര്‍ഷം കഠിനതടവും 110000 രൂപ പിഴയും വിധിച്ച് കോടതി

പാങ്ങോട് മൂലപ്പേഴ് സ്വദേശിയായ 72 കാരനെയാണ് നാലു വയസ്സുകാരിയായ കൊച്ചു മകളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിച്ചത്.

തിരുവനന്തപുരം: കൊച്ചു മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് 43 വര്‍ഷം കഠിന തടവും 110000 രൂപ പിഴയും വിധിച്ച് കോടതി. പാങ്ങോട് മൂലപ്പേഴ് സ്വദേശിയായ 72 കാരനെയാണ് നാലു വയസ്സുകാരിയായ കൊച്ചു മകളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിച്ചത്.

2019 ജൂണ്‍ 23 ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് അപ്പൂപ്പനും അമ്മൂമ്മയും താമസം. കുട്ടിയെ അന്വേഷിച്ച് അമ്മ ചെന്നപ്പോള്‍, കുട്ടിയെ മുത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് നേരിട്ട് കാണുകയായിരുന്നു. പിന്നീട് കുളിപ്പിക്കുന്ന സമയത്ത് അമ്മയോട് വിശദമായി കുട്ടി കാര്യങ്ങള്‍ പറയുകയും ചെയ്തു.

തുടര്‍ന്നാണ് പാങ്ങോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകെ 16 സാക്ഷികള്‍ ഉള്ളതില്‍ 15 സാക്ഷികളെയും വിസ്തരിച്ചു. 12 രേഖകളും 4 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സരിത ഷൗക്കത്തലി ഹാജരായി.

അന്നത്തെ പാങ്ങോട് എസ്എച്ച്ഒ സുനീഷിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടന്നത്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജി സുധീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.

Exit mobile version