ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ചു, 44കാരിക്ക് ദാരുണാന്ത്യം, അപകടം വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകവെ

accident|bignewslive

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ മകനെ ആശുപത്രിയിലേക്ക് പോകവെ ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. അങ്കമാലി വേങ്ങൂര്‍ മഠത്തിപ്പറമ്പില്‍ ഷിജിയാണ് മരിച്ചത്.

44 വയസ്സായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മകന്‍ രാഹുലിനെ (22) ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.15നായിരുന്നു അപകടം സംഭവിച്ചത്.

ദേശീയപാതയില്‍ കൊരട്ടി ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു സ്‌കൂട്ടറും ലോറിയും. ഷിജിയാണ് സ്‌കൂട്ടറോടിച്ചിരുന്നത്.

വാഹനാപകടത്തില്‍ മൂന്നുദിവസം മുന്‍പ് രാഹുലിന് കാലിന് പരിക്കേറ്റിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കാലിലെ മുറിവിന് ആഴമുണ്ടെന്നുകണ്ടതോടെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു.

രാഹുലിനെ ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ഷിജി ലോറിക്കടിയിലേക്കു വീണു. ഷിജിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറി.

ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ര ക്ഷിക്കാനായില്ല. അങ്കമാലി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിജി. ഭര്‍ത്താവ്: ഷാജു.

Exit mobile version