ബാറിന് മുന്നിൽ കുഴഞ്ഞുവീണതല്ല; തലയ്ക്കടിയേറ്റ് മരിച്ചത്; പുല്ലുവഴി സ്വദേശിയുടെ മരണം കൊലപാതകമെന്ന് പോലീസ്; അറസ്റ്റ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ശനിയാഴ്ച രാത്രി ബാറിന് മുന്നിൽ അവശനായ നിലയിൽ കണ്ടെത്തിയായാൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. പുല്ലുവഴി സ്വദേശി ശബരി ബാൽ(40) ആണ് മരിച്ചത്. ആദ്യം കുഴഞ്ഞുവീണതെന്ന് സംശയിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചൽപ്പെട്ടി ആനിത്തൊട്ടിയിൽ ദീപു വർഗീസ് (30), തോട്ടഞ്ചേരി മുന്തരിങ്ങാട്ട് ആഷിൻ ഷിബി (19), തോട്ടഞ്ചേരി കാനാക്കുന്നേൽ ടോജി തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്.

കച്ചേരിത്താഴത്ത് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ശബരി ബാൽ മരിച്ചത്. കച്ചേരിത്താഴത്തെ ബാർ ഹോട്ടലിനു മുന്നിൽ വീണ ഇയാളെ കുറച്ചുപേർ ചേർന്ന് എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഹോട്ടലിൽ അടിപിടിയുണ്ടായതായി കണ്ടെത്തിയിരുന്നില്ല. പിന്നീട് ആശുപത്രിയിലെത്തും മുൻപ് ശബരി ബാൽ മരിച്ചു.

പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്കുപിന്നിൽ ശക്തമായ ക്ഷതമേറ്റതായി കണ്ടെത്തിയതോടെ പോലീസ് അന്വേഷണം നടത്തുകയും ഹോട്ടൽ ഗെയ്റ്റിനു വെളിയിൽ തർക്കമുണ്ടായതായും ശബരി അടിയേറ്റ് വീണതാണെന്നും കണ്ടെത്തുകയുമായിരുന്നു.

ALSO READ- മകൾക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യവിഷബാധ; ടിക്കറ്റ് മാറ്റി നൽകിയതുമില്ല; കയർത്ത് സംസാരിച്ച യുവാവ് ബോംബ് ഭീഷണി മുഴക്കിയതിന് നെടുമ്പാശേരിയിൽ കസ്റ്റഡിയിൽ

ഇയാളെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവർ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും വ്യക്തമായി. ഹോട്ടലിനു സമീപത്തെ വീടിന്റെ ഗെയ്റ്റിനു മുന്നിൽ ബിയർ കുപ്പി പൊട്ടിക്കിടന്നതും കണ്ടെത്തി. സെക്യൂരിറ്റ് ജീവനക്കാരുടെ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. ഞായറാഴ്ച രാത്രിതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു.

Exit mobile version