ജെസിബി വാങ്ങാന്‍ 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത! അന്വേഷണം

കരമന സ്വദേശിയായ എസ്. ദീപുവാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ വന്‍ ദുരൂഹത. കരമന സ്വദേശിയായ എസ്. ദീപുവാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.

കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. ജെസിബി വാങ്ങാന്‍ 10 ലക്ഷം രൂപയുമായാണ് വീട്ടില്‍ നിന്നും ദീപു ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വണ്ടി കൊണ്ടുവരാന്‍ ഒരാളെ അതിര്‍ത്തിയില്‍ നിന്നും വാഹനത്തില്‍ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വില്‍പ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു.

ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്. ദീപുവിനെ ജെസിബി വാങ്ങാന്‍ സഹായിക്കുന്ന ഒരാള്‍ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധു വിശദീകരിച്ചു.

ദേശീയപാത – തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് മഹീന്ദ്ര കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാര്‍ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം.

Exit mobile version