കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയയാ രാഹുൽ പി ഗോപാൽ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പമുണ്ട്. യുവതിയുമായുള്ള പരാതി ഒത്തുതീർപ്പായെന്ന് രാഹുൽ ഹർജിയിൽ പറയുന്നുണ്ട്.
ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണെന്നും അത് പരിഹരിക്കപ്പെട്ടെന്നും രാഹുൽ പറയുന്നു. യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പോലീസ് ഇടപെടൽ മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും രാഹുലിന്റെ ഹർജിയിലുണ്ട്.നിലവിൽ യുവതിയുമായുള്ള തർക്കം സ്വകാര്യ സ്വഭാവമുള്ളതെന്നാണ് രാഹുലിന്റെ ഹർജിയിൽ പറയുന്നത്.
നേരത്തെ യുവതി തന്നെ താൻ രാഹുലിന് എതിരെ മൊഴി നൽകിയത് കുടുംബത്തിന്റെ നിർബന്ധം കാരണമാണെന്ന് പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞിരുന്നു. രാഹുലുമായുള്ള തർക്കം പരിഹരിച്ചെന്ന് യുവതിയുടെ സത്യവാങ്മൂലത്തിലുണ്ട്. ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. പരാതി തുടരുന്നില്ല. മൊഴി നൽകേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി പറയുന്നു.
രാഹുലിന്റെ പരാതിയിൽ ഹൈക്കോടതി പോലീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. നേരത്തെ വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അറിയിച്ച യുവതി ഡൽഹിയിലേക്ക് തിരിച്ചുപോയിരുന്നു.
Discussion about this post