ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും യുവതിക്കുമെതിരെ ആക്രമണം; സ്വര്‍ണവും പണവും കവര്‍ന്നു, മൂന്ന് പേര്‍ പിടിയില്‍

യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും കവർന്നു.

കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും പെണ്‍സുഹൃത്തിനും നേരെ ആക്രമണം. ഇരുവരേയും ആക്രമിച്ച് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു. സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പോലീസ് പിടികൂടി. പള്ളിക്കര സ്വദേശി അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി അഹമ്മദ് കബീര്‍(26), മൊവ്വല് കോളനിയിലെ ശ്രീജിത്ത്(26) എന്നിവരാണ് പിടിയിലായത്. ഇതില്‍ സാദിഖ് എന്നയാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ബേക്കല്‍ കോട്ട കാണാന്‍ കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനും നേരെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ നാലംഗ സംഘം യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി. പിന്നാലെ കാറില്‍ നിന്ന് വലിച്ചിറക്കി യുവാവിന്റെ കൈയിലെ സ്വര്‍ണ്ണ ബ്രേസ്‌ലറ്റ് ഊരി വാങ്ങി. യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും കവര്‍ന്നു.

ALSO READ സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 6ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംഘത്തിലെ ഒരാളുടെ ബൈക്ക് നമ്പര്‍ കവര്‍ച്ചക്കിരയായ യുവാവ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. ഇതേ സംഘം നേരത്തേയും ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പിടിച്ചുപറി നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കേസെടുത്തിരുന്നില്ല.

Exit mobile version