മാങ്കുളത്ത് മകന്‍ അച്ഛനെ കൊന്നത് പണം നല്‍കാത്തതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പണവും സ്വർണ്ണവും നൽകാത്തതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

മാങ്കുളം: ഇടുക്കി മാങ്കുളത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചുകൊന്ന് കത്തിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയില്‍ തങ്കച്ചനെയാണ് മകന്‍ ബിബിന്‍ കൊലപ്പെടുത്തിയത്. പണവും സ്വര്‍ണ്ണവും നല്‍കാത്തതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ മകനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയോടെയാണ് തങ്കച്ചന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ ഷെഡിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍. സംഭവം നടന്നതിന് തൊട്ടുപുറകേ, മകന്‍ ബിബിനെ കാണാതായത് ദുരൂഹതയുയര്‍ത്തിയിരുന്നു. ഏറെ നാളായി തങ്കച്ചന്‍ മകനൊപ്പമായിരുന്നു താമസം. ബിബിനും തങ്കച്ചനും തമ്മില്‍ ചില അസ്വാരസ്യങ്ങളും വഴക്കുമുണ്ടായിരുന്നു.

സ്വര്‍ണവും പണവുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതേ തുടര്‍ന്നുളള പ്രകോപനമാണ് കൊലപാതക കാരണമെന്നും പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ടാണ് കൊലപാതകം നടക്കുന്നത്. വഴക്കിനിടെ തലക്കടിയേറ്റ് മരിച്ച തങ്കച്ചനെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തീകൊളുത്തുകയായിരുന്നെന്ന് അറസ്റ്റിലായ ഷിബിന്‍ പോലീസിനോട് സമ്മതിച്ചു.

കൃത്യത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച ഷിബിനെ പൊലീസ് കുടുക്കുകയായിരുന്നു. ഷിബിനെ അയല്‍വാസികള്‍ വിവരമറിയിച്ചെങ്കിലും ഇയാള്‍ പെട്ടെന്നുതന്നെ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. ഇതില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് ഷിബിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Exit mobile version