പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: രാഹുലിനെതിരായ ആരോപണങ്ങള്‍ കളവെന്ന് വെളിപ്പെടുത്തല്‍, ക്ഷമാപണം നടത്തി യുവതി

സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസില്‍ മലക്കം മറിഞ്ഞ് പരാതിക്കാരിയായ യുവതി. ഭര്‍ത്താവ് രാഹുലിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യുവതി പറഞ്ഞു. സ്ത്രീധന പീഡന ആരോപണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്നും കുറ്റബോധം കൊണ്ടാണ് തുറന്നു പറയുന്നതെന്നും പെണ്‍കുട്ടി യുട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തി.

സംഭവത്തില്‍ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാന്‍ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടര്‍ന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തില്‍ യുവതി പറയുന്നത്. എന്നാല്‍ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛന്‍ മകളെ ഭീഷണിപ്പെടുത്തി പറയിക്കുന്നതാണ് ഇതെല്ലാമെന്നും പ്രതികരിച്ചു.

യുവതിയുടെ വാക്കുകള്‍…

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈല്‍ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. പോലീസിന് മുന്‍പിലും മാധ്യമങ്ങളോടും നുണ പറയേണ്ടി വന്നു. തന്നെ അത്രയേറെ സ്‌നേഹിച്ച രാഹുലേട്ടനെ കുറിച്ച് മോശമായി പറഞ്ഞത് താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ്. തെറ്റായ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വച്ചുകൊടുത്തു. കുടുംബത്തോട് ഇതിനൊന്നും താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചതെന്നും ബെല്‍റ്റ് കൊണ്ടടക്കം മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്.

ആരും തന്നെ സപ്പോര്‍ട്ട് ചെയ്തില്ല. ആരുടെ കൂടെ നില്‍ക്കണം, എന്ത് പറയണം എന്നൊന്നും മനസിലായില്ല. അന്ന് തന്നെ ഒരുപാട് ബ്രെയ്ന്‍ വാഷ് ചെയ്തു. വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ആവശ്യമില്ലാത്ത കുറേ നുണ പറഞ്ഞത്. താനിന്ന് രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ടെന്നും യുവതി വീഡിയോയിലൂടെ പറഞ്ഞു.

Exit mobile version