സെൽഫി എടുക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ കൊക്കയിലേക്ക്; സാഹസികമായി കണ്ടെത്തി തിരികെ നൽകി മൂലമറ്റത്തെ അഗ്‌നിരക്ഷാസേന

മൂലമറ്റം: ഇടുക്കിയിൽ കണ്ണിക്കൽ വ്യൂപോയിന്റിൽ വെച്ച് സെൽഫി എടുക്കുന്നതിനിടയിൽ കൊക്കയിൽ വീണ മൊബൈൽഫോൺ സാഹസികമായി കണ്ടെത്തി തിരികെ നൽകി അഗ്‌നിരക്ഷാസേന. കാഞ്ഞാർ-വാഗമൺ കണ്ണിക്കൽ വ്യൂപോയിന്റിൽ വെച്ചായിരുന്നുു സെൽഫിയെടുക്കുന്നതിനിടെ കിടങ്ങൂർ സ്വദേശി ഹരികൃഷ്ണന്റെ ഫോൺ അബദ്ധത്തിൽ കൊക്കയിലേക്ക് വീണത്. എറണാകുളത്ത് വിദ്യാർഥിയായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമൺ കാണാനെത്തിയതായിരുന്നു.

ഇതിനിടെ സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുമ്പോഴായിരുന്നു ഫോൺ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. എങ്കിലും അടിയിലേക്ക് വീഴാതെ കല്ലുകൾക്കിടയിൽ തട്ടിനിൽക്കുകയായിരുന്നു. എന്നാൽ ഹരികൃഷ്ണനും സുഹൃത്തുക്കൾക്കും അത്രയും താഴെ ഇറങ്ങി ഫോണെടുക്കുന്നത് അപ്രാപ്യമായിരുന്നു. എന്നാൽ തന്റെ ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ഫോൺ ഉപേക്ഷിച്ചുപോകാനും ഹരികൃഷ്ണന് മനസ്സുവന്നില്ല. ഇതോടെയാണ് സഹായത്തിനായി മൂലമറ്റത്തെ അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിച്ചു.

വിവരമറിഞ്ഞ് സീനിയർ ഓഫീസർ അനൂപിന്റെ നേതൃത്വത്തിലുള്ള ടീമാണ് സ്ഥലത്തെത്തിയത്. 90 അടിയോളം താഴ്ചയിൽ രണ്ട് കല്ലുകൾക്കിടയിലായിരുന്നു ഫോൺ. സേനാംഗം മനു ആന്റണി രണ്ട് വടങ്ങൾ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോൺ എടുത്തുതിരികെ കയറി. വളരെ സാഹസികമായി മനു ഫോൺ വീണ്ടെടുക്കുമ്പോൾ സഹപ്രവർത്തകർ അതീവശ്രദ്ധയോടെ വടത്തിൽ പിടിച്ചുനിന്ന് മനുവിനെ ഫോൺ എടുക്കാൻ സഹായിച്ചു.

ALSO READ- ജീവൻ കവർന്ന് ഉത്തരേന്ത്യയിലെ അത്യുഷ്ണ തരംഗം: അവസാനഘട്ട വോട്ടെടുപ്പിനിടെ യുപിയിൽ മരിച്ചത് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ഫോൺ തിരികെ ലഭിച്ചതോടെ അഗ്‌നിരക്ഷാസേനയ്ക്ക് ഹൃദയപൂർവം നന്ദി പറഞ്ഞ് ഹരികൃഷ്ണനും കൂട്ടുകാരും മടങ്ങി. സേനാംഗങ്ങളായ എംപി ഷിജു, ബിഎച്ച് അനീഷ്, ജി പ്രദീപ്, എൻകെ സതീഷ് കുമാർ എന്നിവരും ഫോൺ വീണ്ടെടുക്കാൻ എത്തിയിരുന്നു.

Exit mobile version