കൊല്ലം: തുണി കഴുകാനായി കല്ലട ആറിന്റെ കടവിലെത്തിയ വീട്ടമ്മ കാൽവഴുതി വീണ് ഒഴുകിയത് 10 കിലോമീറ്ററോളം. ഒടുവിൽ വീട്ടമ്മയ്ക്ക് വള്ളിപ്പടർപ്പിൽ പിടികിട്ടിയതോടെ പുനർജന്മം. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് ആറിൽ ഒഴുകിപ്പോയത്. വള്ളിയിൽ തടഞ്ഞു നിന്ന ശ്യാമളയുടെ നിലവിളികേട്ടെത്തിയ പരിസരവാസികളാണ് ഇവരെ രക്ഷപെടുത്തിയത്.
ഇന്നലെ വീടിനു സമീപത്തെ കടവിൽ തുണി കഴുകാൻ എത്തിയപ്പോൾ കാൽ വഴുതി ആറ്റിൽ വീണെന്നാണ് ശ്യാമള പറയുന്നത്. നീന്തൽ അറിയില്ലായിരുന്നു. ആറ്റിലെ ജലനിരപ്പ് ഉയർന്നും ഒഴുക്ക് ശക്തവുമായിരുന്നു. മലർന്നു കിടന്ന നിലയിൽ ഒഴുക്കിൽപ്പെട്ടു പോകുന്ന ശ്യാമളയമ്മയുടെ ചിത്രങ്ങൾ ചിലർ പകർത്തിയിരുന്നെങ്കിലും ഇവർക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
ആറ്റിൽ വീണ ശ്യാമള ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങളും പിന്നിട്ട് താഴേക്ക് ഒഴുകിപ്പോകുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടർപ്പിൽ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയത്.
നാട്ടുകാർ വഞ്ചിയിറക്കി ശ്യാമളയെ കരയ്ക്ക് എത്തിച്ചു. നല്ല ആഴമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയിൽ തങ്ങിനിന്നത്. പ്രത്യേകിച്ച് ശാരീരിക കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
Discussion about this post