കോട്ടയത്ത് ഉരുള്‍പൊട്ടല്‍, 7 വീടുകള്‍ തകര്‍ന്നു! മീനച്ചിലാര്‍ പ്രദേശത്ത് ജാഗ്രത, വാഗമണ്‍ റോഡില്‍ രാത്രിയാത്ര നിരോധിച്ചു

അതിതീവ്ര മഴയെത്തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി മുന്നറിയിപ്പ് നല്‍കി.

കോട്ടയം: കോട്ടയത്ത് അതിതീവ്ര മഴ. ഇതേ തുടര്‍ന്ന് ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതിതീവ്ര മഴയെത്തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി മുന്നറിയിപ്പ് നല്‍കി.

കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാലും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിറക്കി.

അതേസമയം, കോട്ടയത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version