കാല്‍ വഴുതി 50 അടി താഴ്ചയുള്ള ക്വാറിയില്‍ വീണു, പാലക്കാട് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

പാലക്കാട്: കാല്‍ വഴുതി ക്വാറിയില്‍ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്‍ മകന്‍ മേഘജ് (18), രവീന്ദ്രന്‍ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം.

വീടിനടുത്തെ ക്വാറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയില്‍ മേഘജ് കാല്‍ വഴുതി വീഴുകയും രക്ഷിക്കാന്‍ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നു.

ALSO READ കേരളത്തില്‍ ഇന്നും അതിതീവ്ര മഴ, 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇത് കണ്ട നാട്ടുകാരിലൊരാള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും, കോങ്ങാട് അഗ്‌നിശമന സേനയെത്തി തിരച്ചില്‍ നടത്തുകയുമായിരുന്നു. ഇതിനിടെ ആദ്യം മേഘജിന്റെയും പിന്നീട്12.30 ഓടെ അഭയ് യുടെയും മൃതദേഹം കണ്ടെത്തി.

പുലാപ്പറ്റ എം.എന്‍.കെ.എം സ്‌കൂളില്‍ നിന്നും ഈവര്‍ഷം പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ് മേഘജ്. നെഹ്റു കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അഭയ്. ക്വാറിയില്‍ 50 അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version