വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു, സംഭവം കോഴിക്കോട്

ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് നല്ലളപ്പാട്ടില്‍ മുനീര്‍(25), തോട്ടുംകര മുഹമ്മദ് ഷെറിന്‍(31), എം.എം പറമ്പ് പാലക്കണ്ടി വീട്ടില്‍ ആസിഫ് മുഹമ്മദ്(30) എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

കോഴിക്കോട്: വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക് നല്ലളപ്പാട്ടില്‍ മുനീര്‍(25), തോട്ടുംകര മുഹമ്മദ് ഷെറിന്‍(31), എം.എം പറമ്പ് പാലക്കണ്ടി വീട്ടില്‍ ആസിഫ് മുഹമ്മദ്(30) എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എസ്റ്റേറ്റ്മുക്കിലെ വിവാഹം നടക്കുന്ന വീട്ടിലേക്ക് മുനീറും സംഘവും ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് ഭയന്നോടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നിലത്ത് തെന്നിവീണു. ഇതുകണ്ട ഷെമീറും ഷുഹൈബും ഉള്‍പ്പെടെയുള്ളവര്‍ യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

എന്നാല്‍, അടുത്ത ദിവസം പുലര്‍ച്ചെ രണ്ടോടെ ഷെറിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ അക്രമിസംഘം ഷമീറിനെയും ഷുഹൈബിനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി കത്തിയും വടിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം പരിക്കേറ്റ ഇരുവരെയും ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Exit mobile version