പത്തനംതിട്ടയില്‍ 17 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍

ചൈല്‍ഡ് ലൈനില്‍ നിന്നുളള പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ട ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

പത്തനംതിട്ട: 17 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും ഒപ്പം കഴിഞ്ഞുവന്ന 17 കാരിക്കാണ് രണ്ടാനച്ഛനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 12 വര്‍ഷം മുന്‍പ് അമ്മയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് പോയതായിരുന്നു ഇവരുടെ അച്ഛന്‍. തുടര്‍ന്ന് ഇവരുടെ അമ്മ 48കാരന്റെ കൂടെയായിരുന്നു താമസം.

ഇതിനിടെയാണ് 17 കാരിയെ ഇയാള്‍ പീഡിപ്പിച്ചത്. മൂന്ന് മാസമായി കുട്ടിയെ ഇയാള്‍ പല തരത്തില്‍ ഉപദ്രവിച്ചു വരികയായിരുന്നുവെന്നാണ് മൊഴി.

ചൈല്‍ഡ് ലൈനില്‍ നിന്നുളള പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ട ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രണ്ടാനച്ഛന്‍ പെണ്‍കുട്ടിക്ക് ആദ്യം മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. ശേഷം പെണ്‍കുട്ടിയുടെ മൊബൈലിലേയ്ക്ക് ഇത്തരത്തിലുളള വീഡിയോകള്‍ അയച്ചു.

തുടര്‍ന്ന്, കഴിഞ്ഞ മാസം 5ന് ഉച്ചയ്ക്ക് ഉറക്കത്തിലായിരുന്ന 17 കാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരം കുട്ടി അമ്മയോടും മൂത്ത സഹോദരനോടും പങ്കുവച്ചു. സംഭവം അറിഞ്ഞ അമ്മയും മൂത്ത മകനും ചേര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ റാന്നി സ്വദേശിയായ 48 കാരനെ റിമാന്‍ഡു ചെയ്തു.

Exit mobile version