ഗാർഹിക പീഡനം: ‘തെറ്റ് വന്നുപോയി, മാപ്പ് ചോദിക്കുന്നു’; പോലീസ് സഹായിച്ചിട്ടില്ല; പെൺകുട്ടിയുടെ ഫോൺ പരിശോധിക്കണമെന്നും രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്താരങ്കാവ് ഗാർഹിക പീഡനക്കേസിൽ തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് രാഹുലിന്റെ അമ്മ. ‘നമ്മളിൽനിന്ന് ഒരു തെറ്റ് വന്നു പോയി. ചെയ്തത് തെറ്റാണ്. എന്റെ മകൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു.’- എന്നാണ് ഇവർ പറഞ്ഞത്.

സ്ത്രീധനം നേരിട്ട് ആവശ്യപ്പെടാതെ, മകന്റെ നിലയനുസരിച്ച് നിങ്ങൾ തരുമല്ലോ എന്ന് ഞങ്ങൾ പറഞ്ഞെന്നാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. നിലനിൽപ്പിനുവേണ്ടി അവർ എന്തും പറയുമെന്നും രാഹുലിന്റെ അമ്മ ആരോപിച്ചു. രാഹുലിനെ രക്ഷപ്പെടാൻ പന്തീരാങ്കാവ് പോലീസ് സഹായിച്ചുവെന്ന ആരോപണം രാഹുലിന്റെ അമ്മ നിഷേധിച്ചു.

താൻ പോലീസുകാരെ ഒരിക്കലും കുറ്റം പറയില്ല. സാറുമാർ അറിഞ്ഞിട്ടുമല്ല പറഞ്ഞിട്ടുമല്ല രാഹുൽ പോയത്. രാഹുൽ ഇവിടെ തന്നെയുണ്ടെന്നും അവൻ ഇപ്പോൾ മുൻപിലേക്ക് വരുന്നില്ലായെന്നേ ഉള്ളൂ. പെൺകുട്ടിയുടെ ഫോൺ പരിശോധിക്കണമെന്നും ആരെയൊക്കെ വിളിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ ഇതിലൂടെ അറിയാമെന്നും അവർ പറഞ്ഞു.

ഇക്കഴിഞ്ഞ മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്‌നേഹതീര’ത്തിൽ രാഹുൽ പി ഗോപാലും (29) വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി തുറന്നുപറഞ്ഞത്.

also read- അവസാനമായി ഒരു നോക്ക് കാണാനാകാതെ അമൃത; മസ്‌കറ്റിൽ മരണപ്പെട്ട രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച് കുടുംബം

ഞായറാഴ്ച തന്നെ ബന്ധുക്കൾ പന്തീരങ്കാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയും യുവതിയെ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. അതേസമയം, ആദ്യം കേസെടുക്കാൻ കൂട്ടാക്കാതിരുന്ന പോലീസ് സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസമാണ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

പെൺകുട്ടിയുടെ പരാതി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എഎസ് സരിനെതിരെയാണ് നടപടി. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എസിപിക്കാണ്.

Exit mobile version