പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പ്, ഉമ്മ എത്തിയില്ല: സല്‍മാന്‍ ഫൈസലിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് മിന്നു

കോഴിക്കോട്: ഒന്നര പതിറ്റാണ്ട് മുമ്പ് അമ്മ ഉപേക്ഷിച്ച് പോയ മിന്നുവിന് കല്യാണമായി. കിനാശേരിയിലെ യത്തീംഖാനയിലാണ് മിന്നുവിന്റെ വിവാഹാഘോഷങ്ങള്‍. മിന്നുവിന്റേയും സഹോദരിയായ പൊന്നുവിന്റേയും സംരക്ഷണം കിനാശേരിയിലെ യത്തീംഖാനയാണ് ഏറ്റെടുത്തിരുന്നത്.

നീണ്ട പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലും വിവാഹ വേദിയിലേക്ക് കൈപിടിച്ചു കയറ്റാന്‍ ഉമ്മയെത്തിയില്ലെന്ന സങ്കടമുണ്ടെങ്കിലും ജീവിതത്തില്‍ കൂട്ടായി ഒരാള്‍ എത്തുന്നതിന്റെ സന്തോഷവുമുണ്ട് മിന്നുവെന്ന ജംഷീറയ്ക്ക്. സങ്കടത്തിലും സന്തോഷത്തിലും കൈപിടിയ്ക്കാന്‍ ഇനി സല്‍മാന്‍ ഫൈസലുണ്ട്. മാത്രമല്ല ജീവന് തുല്യം സ്‌നേഹിക്കുന്ന യത്തിംഖാനക്കാരും മറ്റ് അന്തേവാസികളുമുണ്ട്.

ജംഷീറയ്ക്ക് രണ്ടര വയസ്സും ചേച്ചി ജംഷീനയ്ക്ക് നാലര വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ഉമ്മ നസീറ ഉപേക്ഷിച്ചുപോയത്. സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് കുഞ്ഞുങ്ങളെയും കൂട്ടി ഉമ്മ കോഴിക്കോട്ടെ മെഡിക്കല്‍ കോളജില്‍ എത്തിയത്. ആഹാരം വാങ്ങാമെന്ന പറഞ്ഞുപോയ ഉമ്മ പിന്നീട് തിരികെ വന്നില്ല. അന്നുമുതല്‍ കിണാശേരി യതീംഖാനയുടെ സംരക്ഷണത്തിലായിരുന്നു ഇരുവരുടേയും വളര്‍ച്ച. ജംഷീനയുടെ വിവാഹത്തിനും അമ്മ വരുമെന്ന് അവര്‍ പ്രതീക്ഷിച്ചു. ജംഷീറയ്ക്ക് ആശംസകള്‍ നേരാന്‍ സഹോദരി മാത്രമല്ല യത്തിംഖാനയിലെ മുഴുവന്‍പേരും എത്തിയിരുന്നു.

Exit mobile version