മൈസൂരിൽ സ്വർണം വിറ്റ് നാട്ടിലേക്ക് മടങ്ങി; മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി കവർന്നത് 50 ലക്ഷം

ഇരിട്ടി: സ്വർണം മൈസൂരുവിൽ കൊണ്ടുപോയി വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ട് പോയി പണം കവർന്നതായി പരാതി. കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവർന്നെന്നാണ് പരാതി.

മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ ഷംജദ് (38), സുഹൃത്തും വിദ്യാർഥിയുമായ അഫ്‌നു (22) എന്നിവരെയാണ് സഞ്ചരിച്ച കാറുൾപ്പടെ തട്ടിയെടുത്ത് പണം കവർന്നത്.

ALSO READ- ഒറ്റപ്പാലത്ത് ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല് കുടുങ്ങി വയോധികന് ദാരുണാന്ത്യം
കർണാടകയിലെ കുടകിലെ തിത്തിമത്തി ഭദ്രഗോളയ്ക്കുസമീപം ശനിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയയ്ക്കുകയായിരുന്നു. ഷംജദിന്റെ പരാതിയിൽ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു.

750 ഗ്രാം സ്വർണമാണ് ഷംജദ് മൈസൂരുവിൽ വിറ്റത്. തുടർന്ന് നാട്ടിലേക്ക് മടങ്ങവെ തിത്തിമത്തി ഭദ്രഗോളിക്കു സമീപമെത്തിയപ്പോൾ റോഡരികിൽ ബ്രേക്ക് ഡൗണായ നിലയിൽ ലോറി കണ്ടു. കാർ നിർത്തിയപ്പോൾ ചില വാഹനങ്ങളിലെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഇവരോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇവർ മലയാളത്തിലായിരുന്നു സംസാരിച്ചത്. എന്നാൽ തങ്ങളുടെ പക്കൽ പണമില്ലെന്ന് പറഞ്ഞപ്പോൾ അക്രമികൾ കാറടക്കം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

കൈയിലുണ്ടായിരുന്ന സ്വർണം വിറ്റുകിട്ടിയ 50 ലക്ഷം രൂപ ഇവർ തട്ടിയെടുക്കുകയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയുമായിരുന്നുവെന്ന് ഷംജദ് പറഞ്ഞു. ഇരുട്ടിൽ സ്ഥലമറിയാതെ ഒന്നരക്കിലോമീറ്ററോളം നടന്ന് മെയിൻ റോഡിലെത്തി. പിന്നീട് പത്രവാഹനത്തിൽ കയറിയാണ് പുലർച്ചെ നാലോടെ വീരാജ്പേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

ഗോണിക്കുപ്പയ്ക്കടുത്ത ദേവപുരയാണ് ഇറക്കിവിട്ട സ്ഥലമെന്ന് മനസ്സിലാക്കിയതോടെ പോലീസ് ഇവരെ ഗോണിക്കൊപ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് പരിശോധനയിൽ ഇവരുടെ കാർ കേടുപാടുകളോടെ കോലത്തോട് വില്ലേജിൽനിന്ന് കണ്ടെടുത്തു.

ഐജി ഡോ. ബോറലിംഗപ്പ, ജില്ലാ പോലീസ് സൂപ്രണ്ട് കെ രാമരാജൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അഡീഷണൽ എസ്പിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിൽ മൂന്ന് ഇൻസ്‌പെക്ടർമാരും ഏഴ് സബ് ഇൻസ്‌പെക്ടർമാരും ചേർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം അറിയിച്ചു.

Exit mobile version