കുട്ടിയെ ഉപേക്ഷിച്ച് കടന്നത് ചുരിദാർ ധരിച്ച യുവതി? മൈതാനത്ത് കുട്ടിയെ ഇരുത്തി ഓടിപ്പോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷിയായ വിദ്യാർത്ഥിനി

കൊല്ലം: 20 മണിക്കൂറായി തിരഞ്ഞ ആറ് വയസുകാരി അബിഗേൽ സാറ റെജിയെ സുരക്ഷിതയായി കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളക്കര. കൊല്ലം ആശ്രാമം മൈതാനത്ത് പെൺകുട്ടിയെ ആദ്യം കണ്ടത് നാട്ടുകാരായിരുന്നു. തുടർച്ചയായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മറ്റും കുട്ടിയുടെ ചിത്രങ്ങൾ കണ്ടതുകൊണ്ടു തന്നെ ആളുകൾ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു.

കുട്ടിയെ മൈതാനത്ത് ഇരുത്തിയ ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീ ഓടിപ്പോകുന്നത് കണ്ടു എന്നാണ് കുട്ടിയെ ആദ്യം കണ്ട ധനഞ്ജയ എന്ന പെൺകുട്ടി പറയുന്നത്. കുട്ടിയും സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നതെന്നു ധനഞ്ജയ പറയുന്നു. ഈ സമയത്ത് പുരുഷന്മാരാരും കൂടെയില്ലായിരുന്നെന്നും കൊല്ലം എസ്എൻ കോളജ് വിദ്യാർത്ഥിയായ ധനഞ്ജയ പറഞ്ഞു.

”കോളജിൽനിന്ന് പരീക്ഷ കഴിഞ്ഞ് മൈതാനത്തിറങ്ങി നടന്നുവരികയായിരുന്നു. അവിടെ മരത്തിനു ചുവട്ടിൽ ഇരുന്നപ്പോൾ ഒരു സ്ത്രീ കുഞ്ഞിന് അവിടെ വച്ച് എഴുന്നേറ്റ് പോകുന്നത് കണ്ടു. കുറേ നേരം കഴിഞ്ഞിട്ടും സ്ത്രീ തിരിച്ചുവരാതെ ഇരുന്നപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി.”

”സ്ത്രീയെ കാണാഞ്ഞിട്ട് ഇന്നലെ കിട്ടിയ ഫോട്ടോ എടുത്ത് നോക്കി. അതു കണ്ടപ്പോഴാണ് കാണാതായ കുഞ്ഞിനെ പോലെ ഇരിക്കുന്നു. അവരെ എവിടെ പോയെന്ന് ചോദിച്ചപ്പോൾ പപ്പയെ വിളിക്കാൻ പോയതാണെന്ന് കുഞ്ഞ് പറഞ്ഞു. തുടർന്ന് അവിടെയുണ്ടായിരുന്ന ആൾ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഏതാണ്ട് 30-35 വയസ്സ് തോന്നിക്കുന്ന സ്ത്രീയായിരുന്നു.” മഞ്ഞയും പച്ചയും കലർന്ന ചുരിദാറാണ് ധരിച്ചിരുന്നതെന്നും ധനഞ്ജയ പറഞ്ഞു.

ALSO READ- രാജ്യത്തിന്റെ പ്രാര്‍ഥന സഫലമായി: 17ാം ദിവസം സില്‍ക്യാര ടണലില്‍ നിന്നും 41 ജീവനുകള്‍ക്ക് പുനര്‍ജന്മം

അതേസമയം, അബിഗേൽ സാറയെ ആശ്രാമം പരിസരത്ത് ഉപേക്ഷിക്കുന്നതിനു മുൻപായി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്ന് കരുതപ്പെടുന്ന കാർ സമീപത്തെ ഇൻകംടാക്‌സ് ക്വാർട്ടേഴ്‌സിൽ വന്നിരുന്നെന്നാണ് മറ്റൊരു യുവതിയുടെ മൊഴി.

‘ഇൻകംടാക്‌സ് ക്വാർട്ടേഴ്‌സിന് അകത്തുകയറണമെന്ന് കാറിലെത്തിയവർ ആവശ്യപ്പെട്ടു. സെക്യൂരിറ്റി കടത്തിവിട്ടില്ല. ആരാണെന്ന് ചോദിച്ചപ്പോൾ അവർ മറുപടിയൊന്നും പറഞ്ഞില്ല. സെക്യൂരിറ്റിക്ക് വാഹനത്തിന്റെ ആദ്യത്തെ രണ്ടു മൂന്നു നമ്പറുകൾ മാത്രമാണ് ഓർമയുള്ളത്. ഗഘ 31 എന്നു തുടങ്ങുന്ന കാറായിരുന്നു. രണ്ടു പുരുഷന്മാരായിരുന്നു കാറിലുണ്ടായിരുന്നത്. കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു പോകുന്നതിന് കുറച്ച് മുൻപായിരുന്നു സംഭവം.”- എന്നാണ് ഇവർ പറയുന്നത്.

Exit mobile version