ഭരണങ്ങാനത്ത് കാല് വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായി; വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് കൈത്തോട്ടിൽ കാലു വഴുതി വീണ് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയായിരുന്നു. ഏറ്റുമാനൂരിന് സമീപം മീനച്ചിലാർ വേണാട്ടുമാലി കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിറ്റാനപ്പാറയ്ക്ക് സമീപമായിരുന്നു സംഭവം. ചിറ്റാനപ്പാറ-അയ്യമ്പാറ റോഡിൽ മഴവെള്ളപ്പാച്ചിലിൽ കാൽവഴുതി വീണ വിദ്യാർത്ഥിനി കുന്നനാകുഴി കൈത്തോട്ടിലേക്ക് വീഴുകയായിരുന്നു.

പാലാ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രദേശത്ത് കനത്തമഴയായതിനാൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു.

ഹെലൻ ഉൾപ്പെടെ രണ്ട് കുട്ടികൾ ഓട്ടോറിക്ഷയിലാണ് സംഭവസ്ഥലത്തു വന്നിറങ്ങിയത്. തോട്ടിലെ വെള്ളം റോഡിൽക്കയറി ഒഴുകുകയായിരുന്നു. ഇരുവരും ശക്തമായ ഒഴുക്കിൽപെട്ട് റോഡിൽതന്നെ വീഴുകയായിരുന്നു.

ALSO READ- ആകെ നാല് മിനിറ്റ്, എത്തിയത് രണ്ടുപേർ മാത്രം; ആദ്യമായി ക്യാപ്റ്റനായി വാർത്താസമ്മേളനത്തിന് എത്തിയ സൂര്യകുമാർ ഞെട്ടി

ഈ സമയം ഇതുവഴി കടന്നുപോയ സ്‌കൂൾബസിലെ ഡ്രൈവർ അപകടംകണ്ട് കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും ഹെലൻ പിടിവിട്ട് ഒഴുക്കിൽപെടുകയായിരുന്നു.

Exit mobile version