വെരിക്കോസിന് ചികിത്സ തേടി ആശുപത്രിയിലെത്തി, ശസ്ത്രക്രിയക്കിടയില്‍ ഞരമ്പ് മാറി മുറിച്ചു, ചലനശേഷി നഷ്ടപ്പെട്ട് യുവാവ്! ഡോക്ടര്‍ക്കെതിരെ പരാതി

ശസ്ത്രക്രിയക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവില്‍ തന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് യുവാവിന്റെ ആരോപണം

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാക്കെതിരെ ആരോപണവുമായി യുവാവ് രംഗത്ത്. ശസ്ത്രക്രിയക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവില്‍ തന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് യുവാവിന്റെ ആരോപണം. പേരിയ സ്വദേശി ഹാഷിം ആണ് മാനന്തവാടി മെഡിക്കല്‍ കോളേജിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

വെരിക്കോസ് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഹാഷിം. ശസ്ത്രക്രിയക്കിടയില്‍ തന്റെ ഞരമ്പ് മാറി മുറിച്ചെന്നാണ് പരാതി. 2023 ഫെബ്രുവരി രണ്ടിനാണ് വെരിക്കോസിന് ചികിത്സ തേടി ഹാഷിം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. എന്നാല്‍, വേദന അസഹ്യമായതോടെ ഹാഷിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെ ചികിത്സയിലുണ്ടായ അപകാതയാണ് പ്രശ്‌നമെന്ന് കണ്ടെത്തി.

പിന്നീട് 16 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു ഹാഷിമിന്റെ ജീവിതം. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ഇവിടെയും ചികിത്സകള്‍ ഫലിക്കാതെ വന്നപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും പോയി. നാല് ആശുപത്രികളിലായി അഞ്ച് മാസത്തിനിടെ 12 ശസ്ത്രക്രിയകളാണ് ഹാഷിമിന് നടത്തിയത്. ഒന്നും ഫലം കണ്ടില്ല. ഇപ്പോള്‍, കാല്‍മുട്ടിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയാണ്.

സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്റെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയില്‍ 17-ാം റാങ്കുകാരനാണ് ഹാഷിം. സര്‍ക്കാര്‍ ജോലി ഉറപ്പായിരുന്നു. എന്നാല്‍, കാലിന്റെ ചലശേഷി പോയതോടെ ജോലി സാധ്യത ഇല്ലാതാവുകയാണ് അദ്ദേഹത്തിന്.

Exit mobile version