ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയ ഐശ്വര്യയും രണ്ട് പിഞ്ചുമക്കളും കിണറ്റിൽ മരിച്ചനിലയിൽ; പാലക്കാട് മേലാർക്കോട്ടെ കണ്ണീരായി രണ്ടര വയസുകാരി അനുഗ്രഹയും ആരോമലും

പാലക്കാട്: നാടിനെ കണ്ണീരിലാക്കി അമ്മയും പിഞ്ചു മക്കളും കിണറ്റിൽ മരിച്ചനിലയിൽ. മേലാർക്കോടാണ് സംഭവം. എരിമയൂർ സ്വദേശിനി ഐശ്വര്യ, ഇവരുടെ മക്കളായ അനുഗ്രഹ, ആരോമൽ എന്നിവരെയാണ് കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മക്കളേയും കൊണ്ട് ഐശ്വര്യ കിണറിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അനുഗ്രഹയ്ക്ക് രണ്ടര വയസും ആരോമലിന് 10 മാസവുമാണ് പ്രായം. ഇന്ന് രാവിലെ 11.30 ഓടെ ഐശ്വര്യ ഭർത്താവിന്റെ വീട്ടിൽ നിന്ന് എരുമയൂരിലെ വീട്ടിലെത്തുകയായിരുന്നു.

പിന്നാലെ ഭർത്താവ് രഞ്ജിത്ത് ഇവരെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഉച്ചയോടെ ഭർത്താവ് നെന്മാറ സ്വദേശിയായ രഞ്ജിത്ത് എരുമയൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രഞ്ജിത്ത് വീട്ടിലെത്തിയപ്പോൾ ആരേയും കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾക്കൊപ്പമാണ് തിരച്ചിൽ നടത്തിയത്. ഇതോടെയാണ് വീടിന് സമീപത്തെ കിണറ്റിൽ അമ്മയേയും മക്കളേയും മരിച്ചനിലയിൽ കണ്ടെത്തിയത്.ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു.

തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ ആലത്തൂർ അഗ്നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.

ഐശ്വര്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആലത്തൂർ താലൂക്ക് ആശുപത്രിയിലാണ് ഇവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ALSO READ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: സമ്മാനത്തുക ഇകെ നയനാർ ട്രസ്റ്റിന് നൽകുമെന്ന് നടൻ അലൻസിയർ
(ജീവിതപ്രതിസന്ധികൾ നേരിടാനാകാതെ വരുമ്പോൾ ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ശ്രമിക്കുക. ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,1056 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം. ആശങ്കകൾ പങ്കുവെയ്ക്കാം)

Exit mobile version