മകനെ ഹോസ്പിറ്റലിൽ കാണിച്ച് മടങ്ങുന്നതിനിടെ അപകടം; അച്ഛനും മകനും മരിച്ചു; നട്ടെല്ലിന് പരിക്കേറ്റ അമ്മ നീതു ചികിത്സാ സഹായം തേടുന്നു

അരിമ്പൂർ: രോഗിയുമായി വന്ന ആംബുലൻസും ആശുപത്രിയിൽനിന്ന് മടങ്ങിയവരുടെ ഓട്ടോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ കണ്ണീർ തോരുന്നില്ല. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), ഏകമകൻ അദ്രിനാഥ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

അദ്രിനാഥ് ഛർദിച്ചതിനെത്തുടർന്ന് രാത്രി 12.30-ഓടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ വന്നതായിരുന്നു അച്ഛൻ ജിതിനും അമ്മ നീതുവും മുത്തച്ഛനും. ഇവർ ആശുപത്രിയിൽ കാണിച്ച് പുലർച്ചെ ഒന്നരയോടെ മടങ്ങുമ്പോഴാണ് ആംബുലൻസ് ട്രാക്ക് മാറിയെത്തി നേർക്കുനേർ കൂട്ടിയിടിച്ചത്.

മരണപ്പെട്ട ജിതിന്റെ ഭാര്യ തളിക്കുളം യത്തീംഖാനയ്ക്കു സമീപം താമസിക്കുന്ന നീതു (23), നീതുവിന്റെ അച്ഛൻ ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിർധനരായ നീതുവിന്റെയും അച്ഛന്റെയും ചികിത്സയ്ക്ക് ധനസഹായം തേടുകയാണ് ഈ കുടുംബം. ഇവരുടെ ചികിത്സയ്ക്കായി സഹായമഭ്യർഥിച്ച് തളിക്കുളം ഗ്രാമപ്പഞ്ചായത്ത് ഇടപെട്ടിരിക്കുകയാണ്. തളിക്കുളം 12-ാം വാർഡിലാണ് ഇവർ താമസിക്കുന്നത്. ഇരുവർക്കും ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി 96057 84991 എന്ന നമ്പറിൽ ധനസഹായം സുമനസുകൾ ഗൂഗിൾ പേ ചെയ്ത് സഹായിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിഐ സജിത അഭ്യർഥിച്ചു.

തൃശ്ശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ എറവ് അഞ്ചാംകല്ലിൽ കപ്പൽപള്ളിക്കു മുന്നിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവറും രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു.

ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറായ ജിതിൻ, സഹോദരന്റെ ഓട്ടോ ടാക്‌സിയിലാണ് ആശുപത്രിയിലേക്ക് വന്നത്. ആശുപത്രിയിൽനിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. വണ്ടിയോടിച്ചിരുന്ന ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്രിനാഥ് ചികിത്സയ്ക്കിടെ ഉച്ചയ്ക്ക് 2.55-നാണ് മരണപ്പെട്ടത്.

നട്ടെല്ലിന് പരിക്കേറ്റ നീതു ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലാണ്. കണ്ണന് രണ്ട് ശസ്ത്രക്രിയ വേണ്ടിവരുമെങ്കിലും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇരുവരെയും ഓട്ടോ ടാക്‌സി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആശുപത്രിയുടേതാണ് ആംബുലൻസ്. സുകുമാരനാണ് ജിതിന്റെ അച്ഛൻ. അമ്മ: ഷൈല. സഹോദരൻ: ജിജു.
ALSO READ- വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന് ആരോപണം; തിരുവനന്തപുരത്ത് പോലീസുകാരന് നടുറോഡിൽ നാട്ടുകാരുടെ മർദ്ദനം
റോഡിൽ എതിർവശത്തെ ട്രാക്കിലേക്ക് കയറിയ ഓട്ടോ ടാക്‌സി വെട്ടിക്കാൻ ശ്രമിച്ചപ്പോൾ വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചുകയറുന്ന ദൃശ്യം പുറത്തെത്തിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ പുറത്തേക്ക് വീഴുന്നതും ദൃശ്യത്തിലുണ്ട്. കുറ്റകൃത്യങ്ങൾ തടയുന്നതിനായി അരിമ്പൂർ പഞ്ചായത്ത് രണ്ടാം വാർഡ് നിവാസികൾ വഴിയോരത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

Exit mobile version