എലത്തൂര്‍ തീവണ്ടി തീവയ്പ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു; വാഹനം പഞ്ചറായി ഒരു മണിക്കൂര്‍ റോഡില്‍

കണ്ണൂര്‍: കോഴിക്കോട് എലത്തൂരിലെ തീവണ്ടി തീവയ്പ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കേരളാ പോലീസിന്റെ അന്വേഷണസംഘം പ്രതിയെ കോഴിക്കോട്ടേക്ക് എത്തിച്ചു.

കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിന് സമീപത്തുവെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പുലര്‍ച്ചെ മൂന്നരയോടെയാണ് വാഹനം കേടായത്. ഒരു മണിക്കൂറിലേറെ പ്രതിയുമായി വഴിയില്‍ കിടന്നു. പുലര്‍ച്ചെയോടെ പ്രതിയുമായി കോഴിക്കോട് എത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.

എന്നാല്‍ ടയര്‍ പഞ്ചറായതോടുകൂടി പ്രതിയും അന്വേഷണസംഘവും വഴിയില്‍ കുടുങ്ങി. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് യാത്ര തുടര്‍ന്നത്. വാഹനത്തിന്റെ പിന്നിലെ സീറ്റില്‍ കിടക്കുകയായിരുന്നു ഷാരൂഖ്. ഇയാളുടെ മുഖം വെള്ളത്തോര്‍ത്തുകൊണ്ട് മറച്ചിരുന്നു. വാഹനത്തിനുളളില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ പ്രദേശത്ത് നിരവധി പേര്‍ തടിച്ചുകൂടി.

ഏകദേശം നാലരയോടെ ഒരു വാഗണര്‍ കാര്‍ എത്തിക്കുകയും ഷാരൂഖുമായി അന്വേഷണസംഘം കോഴിക്കോട്ടേക്ക് യാത്ര തുടരുകയുമായിരുന്നു. പ്രതിയുമായി സഞ്ചരിച്ച വാഹനത്തിന് സുരക്ഷ ഒരുക്കാന്‍ മറ്റ് അകമ്പടി വാഹനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഷാരൂഖിനെ കോഴിക്കോട്ട് എത്തിച്ച ശേഷം ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലായിരുന്നു അക്രമം നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മഹാരാഷ്ട്ര എടിഎസ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്.

രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷാരൂഖ് സെയ്ഫി അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍ മോട്ടോറോള കമ്പനിയുടെ ഒരു ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് എടിഎം കാര്‍ഡ് എന്നിവ കൈയ്യിലുണ്ടായിരുന്നു.

Exit mobile version