കല്ലേറില്‍ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടം 3.35 കോടി; തകര്‍ന്ന ബസുകളുമായി വിലാപയാത്ര

തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിലെ കല്ലേറില്‍ തകര്‍ന്ന ബസുകളുമായി തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്കുണ്ടായത്.

യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ സംസ്ഥാനത്താകെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.

‘ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്’ എന്ന അഭ്യര്‍ഥനയുമായി കെഎസ്ആര്‍ടിസി വ്യത്യസ്തമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ആക്രമണത്തില്‍ തകര്‍ന്ന ബസ്സുകള്‍ക്കൊപ്പം ജീവനക്കാരും ചേര്‍ന്നാണ് പ്രതീകാത്മക വിലാപയാത്ര സംഘടിപ്പിച്ചത്. കിഴക്കേക്കോട്ടയില്‍ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി മടങ്ങി.

മതിയായ പോലീസ് സുരക്ഷ ലഭിക്കാത്തതിനാല്‍ ഹര്‍ത്താല്‍ ദിനം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല. തിരുവനന്തപുരത്ത് മാത്രം തകര്‍ക്കപ്പെട്ടത് 23 ബസുകള്‍. ഹര്‍ത്താലിനും പ്രതിഷേധങ്ങള്‍ക്കും കെഎസ്ആര്‍ടിസിയ്ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് പതിവാണെന്നും, അക്രമികളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി ആരംഭിച്ചെന്നും സിഎംഡി ടോമിന്‍ ജെ തച്ചങ്കരി.

തിരുവനന്തപുരം സിറ്റി ഡിപോയിലെയും സമീപ ഡിപോകളിലേയും 15 ഓളം ബസുകളാണ് വിലാപയാത്രയില്‍ ഉണ്ടായത്. കെഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കാളികളായി. പാല്‍ പത്രം , ആശുപത്രി എന്നിവ പോലെ കെഎസ്ആര്‍ടിസിയെയും ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. വ്യത്യസ്തമായ പ്രതിഷേധം ജനങ്ങളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.

Exit mobile version