ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം! എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് വി മുരളീധരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ കയറ്റിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വി മുരളീധരന്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി.
രഹസ്യകേന്ദ്രത്തില്‍ ഒരാഴ്ചകൊണ്ട് തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു കനകദുര്‍ഗയുടേയും ബിന്ദുവിന്റേയും ശബരിമല കയറിയത്. സംസ്ഥാന പോലിസിന്റെ പിന്തുണ മാത്രമല്ല പരിശീലനവും ഇരുവര്‍ക്കും ലഭിച്ചു. ഇവരുടെ പൂര്‍വകാലവും ഇവര്‍ക്ക് ലഭിച്ച സൗകര്യങ്ങളും പരിശീലനവും പരിശോധിച്ചാല്‍ തന്നെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുമെന്നും വി മുരളീധരന്‍ പറയുന്നു.

ദര്‍ശനത്തിനെത്തുമ്പോള്‍ തിരിച്ചറിയപ്പെടാത്ത രീതിയിലായിരുന്നു ഇരു സ്ത്രീകളുടേയും വസ്ത്രധാരണം. ഇവര്‍ക്ക് സുരക്ഷിതമായി കടന്നുപോകുന്നതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡുകളേയും പോലീസുകാരേയും മാറ്റി. സംസ്ഥാന സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലിസ് അസോസിയേഷന്‍ ഇതിലെല്ലാം നിര്‍ണായക പങ്കാണ് വഹിച്ചതെന്നും നിവേദനത്തില്‍ പറയുന്നു.

Exit mobile version