ശബരിമല കര്‍മസമിതി മാര്‍ച്ച് അക്രമാസക്തം; കോഴിക്കോട് തീയ്യേറ്ററിലെത്തിയ സ്ത്രീയെ ആക്രമിച്ചു, ചാനല്‍ ഒാഫീസിലേക്ക് കല്ലെറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചി പരക്കെ അക്രമം. കോഴിക്കോട് കൈരളി തീയറ്ററില്‍ കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് വന്ന സ്ത്രീയെ ആക്രമിച്ചു. കല്ലേറില്‍ സ്ത്രീയ്ക്ക് പരിക്ക് പറ്റി.

നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ദിരാഗാന്ധി റോഡിലൂടെ നടത്തിയ മാര്‍ച്ചിലാണ് ചുറ്റുമുണ്ടായിരുന്നവരെ വ്യാപകമായി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ഇന്ദിരാഗാന്ധി റോഡിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസിന് മുന്നിലെ ചില്ല് അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. മാര്‍ച്ചിന്റെ ദൃശ്യങ്ങള്‍ ചാനല്‍ ഓഫീസിന് മുന്നില്‍ നിന്ന് പകര്‍ത്തുകയായിരുന്ന ക്യാമറാമാന് നേരെ ഒരു സംഘമാളുകള്‍ കൈ ചൂണ്ടി കല്ലെറിയുകയായിരുന്നു. വനിതാ റിപ്പോര്‍ട്ടര്‍ സുസ്മിതയുടെ ഫോണ്‍ പിടിച്ച് വാങ്ങി. ബ്യൂറോ ചീഫ് രാഹുലിനേയും ക്യാമറാമാന്‍മാരായ മഹേഷ്, വിനീഷ്, വിഷ്വല്‍ എഡിറ്റര്‍ വിഷ്ണു എന്നിവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

മാര്‍ച്ചിന്റെ ദൃശ്യങ്ങളെടുക്കുകയായിരുന്ന 24 ന്യൂസ് ക്യാമറാമാന്‍ സുബൈറിനെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പരിക്കേറ്റ സുബൈറിനെ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പ്രകടനം നടത്താനെത്തിയ വില്ലുവണ്ടി പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. വടകരയിലും ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചില്‍ അക്രമമുണ്ടായി. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

Exit mobile version