സീരിയലിലേക്ക് എന്ന് പറഞ്ഞ് അശ്ലീല വെബ്‌സീരീസില്‍ അഭിനയിപ്പിച്ചു: പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല; മലപ്പുറം സ്വദേശിനി

തിരുവനന്തപുരം: അശ്ലീല ഒടിടി വിവാദത്തില്‍ സംവിധായികയ്‌ക്കെതിരെ പരാതിയുമായി യുവതി. വെബ് സീരീസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ലെന്ന് യുവതി പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മലപ്പുറം സ്വദേശിനിയായ യുവതി തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തനിക്കുണ്ടായ അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ഒരു പെണ്‍കുട്ടിയും ഇനി ചതിയില്‍ വീഴരുത്. നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് താന്‍ എന്നും പെണ്‍കുട്ടി വ്യക്തമാക്കി.

സീരിയലില്‍ അഭിനയിക്കാനെത്തിയ യുവതിയെ നിര്‍ബന്ധിച്ച് അശ്ലീല വെബ്‌സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.സിനിമ പുറത്തിറങ്ങിയതോടെ വീട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷനുകളിലാണ് രണ്ടു വയസ്സുള്ള കുഞ്ഞുമായി യുവതി അന്തിയുറങ്ങുന്നത്.

അശ്ലീല സിനിമയാണെന്ന് മനസ്സിലായതോടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഭീമമായ തുക നഷ്ടപരിഹാരമായി സംവിധായിക ചോദിച്ചു. പിന്നീടാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുത്തില്ല. തുടര്‍ന്ന് സൈബര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം നേമം പോലീസില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.

Exit mobile version