‘കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്’ വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കുകൊണ്ട് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആന ട്രിസിയ ചരിഞ്ഞു

മഹോത്സവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ എത്തിയത്. ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതുമായ ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി ക്ഷേത്രം മാറി.

‘കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്’- സാദിഖലി തങ്ങൾ പ്രതികരിച്ചു.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ സാന്നിധ്യവും ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികൾക്ക് തിളക്കമേകി. ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി മൂവായിരത്തിലധികം ആളുകൾക്കാണ് ക്ഷേത്രകമ്മിറ്റി ജാതി, മത ഭേദമന്യേ അന്നദാനമൊരുക്കിയത്.

Exit mobile version