ഒരു മാസം 549 ട്രിപ്പ്, വരുമാനം 3 കോടി: കെ സ്വിഫ്റ്റ് വിജയത്തില്‍ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ മൂന്ന് കോടിയാണ് സ്വിഫ്റ്റിന്റെ വരുമാനമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു മാസത്തില്‍ നടത്തിയ 549 സര്‍വ്വീസില്‍ നിന്നായി മൂന്ന് കോടിയാണ് സ്വിഫ്റ്റിന്റെ വരുമാനം. നിലവില്‍ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കൂടിയാണ് സ്വിഫ്റ്റിന്റെ നേട്ടം പങ്കുവെച്ചുള്ള മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം:

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ സന്തോഷയാത്ര ഒരു മാസത്തെ വരുമാനം 3 കോടി 549 ട്രിപ്പ്, യാത്രക്കാര്‍ 55775 പേര്‍സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപ. 549 ബസുകള്‍ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോള്‍ സ്വിഫ്റ്റ് ബസ് പദ്ധതി വന്‍ വിജയത്തോടെ മുന്നേറുന്നത് സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും പൊതുജനങ്ങള്‍ക്കും വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.

എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ 17 സര്‍വീസും എസി സീറ്റര്‍ വിഭാഗത്തില്‍ 5 സര്‍വീസും, എസി സ്ലീപ്പര്‍ വിഭാഗത്തില്‍ 4 സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്.

എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സര്‍വീസും, പത്തനംതിട്ട-ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്. നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂര്‍ ഒന്ന്, തിരുവനന്തപുരം-സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂര്‍ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂര്‍-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂര്‍ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം-മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വിഫ്റ്റ് ബസ് വലിയ ആശ്വാസമാണ്. സീസണ്‍ സമയങ്ങളില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവങ്ങളുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്.

Exit mobile version