ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ ഉറങ്ങിപ്പോയി: യാത്രക്കാരന്റെ ബാഗും മൊബൈലും കവര്‍ന്നു, കൈയ്യോടെ പൊക്കി സിസിടിവി

നാദാപുരം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ ഉറങ്ങിപ്പോയ യാത്രക്കാരന്റെ ബാഗും മൊബൈലും മോഷ്ടിച്ച പ്രതികളെ കൈയ്യോടെ പൊക്കി സിസിടിവി. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം മനക്കടവത്ത് റഷീദ് (47) എന്നിവരാണ് കോഴിക്കോട് ആര്‍പിഎഫിന്റെ പിടിയിലായത്.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വടകര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി ശിവപ്രസാദിന്റെ ബാഗും മൊബൈലുമാണ് മോഷ്ടിച്ചത്. ട്രെയിന്‍ കാത്തിരിക്കുന്നതിനിടെ ശിവപ്രസാദ് ബെഞ്ചില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കം തെളിഞ്ഞപ്പോഴാണ് ശിവപ്രസാദ് ബാഗും ഫോണും നഷ്ടമായതറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബാഗും മൊബൈലും രണ്ടുപേര്‍ ചേര്‍ന്ന് കൈക്കലാക്കിയതാണെന്ന് മനസ്സിലായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വടകരയിലെ ആര്‍പിഎഫ് എഎസ്‌ഐയും സംഘവും വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ പ്രതികള്‍ പിടിയിലായത്.

കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വണ്ടി കാത്ത് നില്‍ക്കുകയായിരുന്ന പ്രതികളെ ആര്‍പിഎഫ് എസ്‌ഐ അപര്‍ണ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. മോഷണത്തിനു ശേഷം കോഴിക്കോട്ടെത്തിയ പ്രതികള്‍ മറ്റൊരു ട്രെയിനില്‍ കയറാനായാണ് പ്ലാറ്റ്‌ഫോമിലിരുന്നത്.

പ്രതികളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പോലീസിനു കൈമാറി. ആര്‍പിഎഫിലെ ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്‌ക്വാഡിലെ എന്‍ ബൈജു, വിജീഷ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു വന്നിരുന്നു. ബാഗും മറ്റും കൂടുതല്‍ സുരക്ഷിതമായി വെക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ സംഭവം.

Exit mobile version