പാലോട്: പാലോട് കുറുപുഴ വെമ്പിന് സമീപം ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കുറുപുഴ സൗമ്യ ഭവനിൽ 40കാരനായ ഷൈജുവാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 33കാരിയായ ഭാര്യ സൗമ്യയെ പാലോട് പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 11-മണിയോടെയാണ് സംഭവം. പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്താലാണ് ഭർത്താവ് ഷൈജുവിനെ സൗമ്യ വകവരുത്തിയത്.
എട്ട് വർഷങ്ങൾക്ക് മുൻപ് മസ്‌കറ്റിലെ സൂപ്പർ മാർക്കറ്റ് നടത്തിയ നറുക്കെടുപ്പിൽ ഷൈജുവിന് 50 ലക്ഷം രൂപയുടെ ഭാഗ്യം കൈവന്നിരുന്നു. ആ തുക കൊണ്ടാണ് ഷൈജുവിന്റെ ഭാര്യ സൗമ്യയുടെ ബന്ധുവിന്റെ പക്കൽനിന്ന് കുറുപുഴക്ക് സമീപം വീടും വസ്തുവും വാങ്ങിയത്. അതേ വീട്ടിൽ വച്ചുതന്നെയാണ് ഷൈജുവിന്റെ മരണവും. ഷൈജുവിന്റെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് നാടും നാട്ടുകാരും വീട്ടുകാരും.
കഴിഞ്ഞദിവസമാണ് ഭാര്യയുടെ അടിയേറ്റ് മരിച്ചത്. വെൽഡിങ് പണിക്കാരനായ ഷൈജു വിവാഹ ശേഷം പതിമ്മൂന്ന് വർഷങ്ങൾക്ക് മുൻപാണ് വിദേശത്തു പോയത്. വിദേശത്ത് ജോലി ചെയ്തു കിട്ടുന്ന വരുമാനം തുച്ഛമെങ്കിലും കൃത്യമായി വീട്ടിലേക്ക് പണം അയച്ചിരുന്നു. സംഭവ ദിവസവും ക്ഷേത്രത്തിലേക്ക് കുടുംബസമേതം സന്തോഷവാനായാണ് പോയത്. മക്കളെ ഉരുൾ നേർച്ചയിലും മറ്റും പങ്കെടുപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളിലും ഒക്കെ സജീവമായി പങ്കെടുത്ത ശേഷമാണ് അവസാനമായി തന്റെ സ്വപ്നഭവനത്തിലേക്ക് പോയത്. ആ യാത്ര ഒടുവിൽ മരണത്തിലേയ്ക്കും.