വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ‘അജ്ഞാത യുവാവ്’: ന്യൂറോ സര്‍ജറി ഉള്‍പ്പെടെ വിദഗ്ദ ചികിത്സ, കണ്ണിമ തെറ്റാതെ പരിചരിച്ച് ജീവനക്കാര്‍; ഷറഫുദ്ദീന് ജീവിതം തിരികെ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, അഭിനന്ദനം

തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ടവരെ കണ്ടില്ലെന്ന് ധരിച്ച് കടന്നുപോകുന്നവര്‍ ഏറെയാണ്. അതുപോലെ പരിക്കേറ്റ് ആശുപത്രികളിലെത്തിച്ച അജ്ഞാതര്‍ക്ക് ചികിത്സയും നിഷേധിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച അജ്ഞാത യുവാവിന് വിദഗ്ദ ചികില്‍സ നല്‍കി ജീവന്‍ രക്ഷിച്ച് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാതൃകയായിരിക്കുകയാണ്.

ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച ഷറഫുദ്ദീന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയും പരിശോധനയും പരിചരണവും നല്‍കി ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്. ജോലിയുടെ മഹത്വം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കിയ ആരോഗ്യപ്രവര്‍ത്തകരെ അകമഴിഞ്ഞ് അഭിന്ദിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.

2021 ഡിസംബര്‍ 22ന് കൊല്ലം നീണ്ടകരയില്‍ അപകടത്തില്‍ പെട്ട് പരിക്കേറ്റ മലപ്പുറം പുതുപൊന്നാനി സ്വദേശി ഷറഫുദ്ദീന്‍ (34) ആണ് മെഡിക്കല്‍ കോളേജിന്റെ കരുതലില്‍ ജീവിതത്തിലേക്ക് മടങ്ങിയത്. ഷറഫുദ്ദീന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി. അതേസമയം, മെഡിക്കല്‍ കോളേജിന്റെ കരുതലില്‍ അവരോടൊപ്പം പുതുജന്മമായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ നന്ദി പറയാന്‍ വാക്കുകളില്ലാതെ ഷറഫുദ്ദീന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

റോഡപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പരിചയക്കാര്‍ ആരുമില്ലാതെയാണ് 2021 ഡിസംബര്‍ 22ന് കൊല്ലം നീണ്ടകരയില്‍ നിന്ന് ഷറഫുദ്ദീനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ അതീവഗുരുതര പരിക്കുകള്‍ കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സ ആരംഭിച്ചു.

തലയുടെ സിടി സ്‌കാന്‍ എടുക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ട്രോമ കെയര്‍ ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സിച്ചു. കണ്ണിമ തെറ്റാതെയുള്ള പരിചരണമാണ് മുഴുവന്‍ ജീവനക്കാരില്‍ നിന്നും പിന്നീട് ഷറഫുദ്ദീന് ലഭിച്ചത്.

അപകടത്തിന് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷറഫുദ്ദീന്‍ കണ്ണ് തുറക്കാനും ചെറുതായി പ്രതികരിക്കാനും തുടങ്ങിയത്. അപ്പോള്‍ വളരെ പ്രയാസപ്പെട്ട് കിട്ടിയ വാക്കുകളില്‍ നിന്നാണ് പേരും സ്ഥലവും മനസിലാക്കിയാക്കിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സ്റ്റാഫ് പൊന്നാനിയിലെ ബന്ധുവായ പോലീസുമായി ബന്ധപ്പെട്ടു. പൊന്നാനിയില്‍ നിന്നും ഒരു മിസിംഗ് കേസ് ഉണ്ടെന്ന് കണ്ടെത്തി. ആ കേസില്‍ കാണാതായ വ്യക്തി ഇതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ സഹായത്തോടെ രോഗിയെ തിരിച്ചറിഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഷറഫുദ്ദീനെ ചികിത്സിച്ച മെഡിക്കല്‍ കോളേജ് ടീമിനെ വിളിച്ച് അഭിനന്ദിച്ചു. പേരും വിലാസവും ഒന്നും അറിയാതിരുന്നിട്ടും കാവലായി നിന്ന് ഒരേ മനസോടെ പരിചരണം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് എല്ലാ ജിവനക്കാരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അപകടത്തിലും അല്ലാതെയും ദിവസവും നിരവധി അജ്ഞാതരേയാണ് ചികിത്സയ്ക്കെത്തിക്കുന്നത്. അവര്‍ക്ക് വേണ്ട ചികിത്സയും മരുന്നും ഭക്ഷണവും കരുതലുമെല്ലാം ആ മെഡിക്കല്‍ കോളേജുകളും അവിടെയുള്ള ഒരു കൂട്ടം ജീവനക്കാരുമാണ് നിര്‍വഹിക്കുന്നത്. ഇത്തരം സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി അനില്‍, ന്യൂറോ സര്‍ജറി യൂണിറ്റ് 3 തലവന്‍ ഡോ. കെ.എല്‍. സുരേഷ് കുമാര്‍, ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ. ബി.എസ്. സുനില്‍കുമാര്‍, ഡോ. ജ്യോതിഷ്, ഡോ. അഭിഷേക്, ഡോ. സാനു, ന്യൂറോ സര്‍ജറി വിഭാഗം പിജി ഡോക്ടര്‍മാരായ ഡോ. മനോജ്, ഡോ. സൗമ്യദീപ്ത നന്ദി, ഡോ. രവ്യ, ട്രോമ ഐസിയുവിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍മാരായ യാമിനി, ബീന, നഴ്സിംഗ് ഓഫീസര്‍മാരായ മഞ്ജുഷ, ഇന്ദു, ദിവ്യ, ജസ്ന, ഷിജാസ്, ആര്‍ഷ, രമ്യകൃഷ്ണന്‍, ടീന, അശ്വതി, ഷിന്‍സി, വിനീത, സനിത, അജീഷ്, ഫിസിയോ തെറാപ്പിസ്റ്റുകളായ ബിനു, കാവ്യ, അനന്തു, ഹരി അറ്റന്‍ഡര്‍മാരായ ഷീജാമോള്‍, ദീപ, സന്ധ്യ, സുലത, ഗീത എന്നിവരും ഈ ദൗത്യത്തില്‍ പങ്കാളികളായി.

Exit mobile version