സ്റ്റെതസ്‌കോപ്പും വെള്ള കോട്ടും ധരിച്ച് ‘ഡോക്ടറായി’; രോഗികളെ പരിശോധിക്കാനൊരുങ്ങവേ വ്യാജ ഡോക്ടറെ കൈയ്യോടെ പൊക്കി ജീവനക്കാര്‍

തൃശൂര്‍: നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയ വ്യാജഡോക്ടര്‍ പിടിയില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാന്‍ ഒരുങ്ങവേ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കള്ളിവെളിച്ചത്താക്കിയത്.

കഴുത്തില്‍ സ്റ്റെതസ്‌കോപ്പ് ധരിച്ചിരുന്നു. വെള്ള കോട്ടും ധരിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഡോക്ടറെ പോലെയിരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കസേരയില്‍ ഇരുന്നു. രോഗികളുണ്ടെങ്കില്‍ അകത്തേയ്ക്കു വിടാനായിരുന്നു നിര്‍ദ്ദേശം. മറ്റു ജീവനക്കാര്‍ക്ക് ഒരു സംശയം. ഇതു ഡോക്ടര്‍ തന്നെയാണോ. പുതിയ ഡോക്ടര്‍ ചുമതയേല്‍ക്കുന്ന അറിയിപ്പൊന്നും മേലുദ്യോഗസ്ഥര്‍ തന്നിട്ടുമില്ല. സംശയം തോന്നിയ ജീവനക്കാര്‍ തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ ഒറ്റ ഉത്തരം മാത്രം. ‘ഞാന്‍ ഡോക്ടറാണ്’.

ജീവനക്കാര്‍ ഉടനെ തൃശൂര്‍ എസിപി: വികെ രാജുവിനെ വിളിച്ചു. പോലീസ് സംഘം ഉടനെ പാഞ്ഞെത്തി. യുവതിയോട് കാര്യങ്ങള്‍ ചോദിച്ചു. വ്യക്തമായ മറുപടിയില്ല. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഏത് മെഡിക്കല്‍ കോളജിലാണ് പഠിച്ചതെന്ന് ചോദിച്ചപ്പോഴും മറുപടിയില്ല. വ്യാജനാണെന്ന് സംശയം തോന്നിയതോടെ നെടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ആള്‍മാറാട്ടം നടത്തിയതിനും വ്യാജ ഡോക്ടര്‍ ചമഞ്ഞതിനും ജയലളിതയ്‌ക്കെതിരെ നെടുപുഴ പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട വനിത ജയിലിലേക്ക് രാണ്ടാഴ്ചത്തേയ്ക്കു കോടതി റിമാന്‍ഡ് ചെയ്തു.

നേരത്തെ, ഹോം നഴ്‌സായി ജോലി ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പുതിയ ഐഡിയ ആയിരുന്നു ഈ ഡോക്ടര്‍ വേഷം.

ജയലളിതയ്ക്ക് സെറ്റെതസ്‌കോപ്പും വെള്ള കോട്ടും വാങ്ങി വ്യാജ ഡോക്ടറാകാന്‍ ചെലവായത് 2500 രൂപയാണ്. ഒരാഴ്ച മുമ്പാണ് ഈ ‘സാമഗ്രികള്‍’ വാങ്ങിയത്. ഡോക്ടറായി രോഗിയെ പരിചരിച്ച് പണം തട്ടുകയായിരുന്നു ഉദ്ദേശ്യം. ആദ്യ വിവാഹത്തില്‍ ഇരുപതു വയസുള്ള മകനുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. നിലവില്‍ മറ്റൊരാള്‍ക്കൊപ്പമാണ് താമസം.

Exit mobile version