മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു; കണ്ണൂരിലെ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കണ്ണൂർ: തളിപ്പറമ്പിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇഎൻ ശ്രീകാന്തിനാണ് ജോലി നഷ്ടമായത്.

Also Read-നാലര വർഷമായി ഒരു തുമ്പുമില്ല; താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതികൾക്കായി കുളം വറ്റിച്ച് തെരച്ചിൽ; മഹാദേവൻ കൊലക്കേസിൽ തുമ്പായ കുളം വീണ്ടും ചർച്ചയിൽ

അര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. ഗോകുൽ എന്നയാളെ നേരത്തെ എടിഎം കാർഡ് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എടിഎം കാർഡും കണ്ടെടുത്തു. ഈ കാർഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്.

പിന്നീട് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയിൽനിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ സ്വന്തമാക്കി. ഇതിനുശേഷം 9500 രൂപ പിൻവലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് കണ്ടെത്തിയത്.

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ശ്രീകാന്തിന്റെ തൊപ്പി തെറിച്ചത്. ആദ്യം അന്വേഷണ വിധേയമായി ശ്രീകാന്തിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചു. എന്നാൽ, ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Exit mobile version