തിരുവനന്തപുരത്ത് കനത്ത നാശം വിതച്ച് പെരുമഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു! അതീവ ജാഗ്രത നിർദ്ദേശം

Heavy rain | Bignewslive

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാശം വിതച്ച് പെരുമഴ തുടരുന്നു. ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. പല സ്ഥലത്തും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. കനത്ത മഴയിൽ  നെയ്യാറ്റിൻകര കൂട്ടപ്പനയിൽ മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തി തകർന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്.

പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗർകോവിലിലേക്കുമുള്ള വാഹനങ്ങൾ ഓലത്താന്നി വഴി തിരിച്ചുവിട്ടു. അതേസമയം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 220 സെന്റിമീറ്റർ ഉയർത്തി. ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ പരക്കേ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ വിഴിഞ്ഞം ഫിഷറീസ് ലാൻഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകൾ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ട്.
നാഗർകോവിലിന് സമീപം ഇരണിയിലിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Exit mobile version