വിധിക്ക് ശേഷമുളള ആദ്യ നടതുറക്കല്‍; തന്ത്രി കുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും

നാമജപസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പമ്പയില്‍ ഉടന്‍തന്നെ തന്ത്രികുടുംബം പ്രാര്‍ത്ഥനാ സമരം നടത്തും.

നാമജപസമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഉപവാസസമരം നടത്തും.

10 നും 50നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ഇന്ന് ഇവിടേക്ക് വരുമോയെന്നാണ് കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത്. സന്നിധാനവും പമ്പയിലും നിലയ്ക്കലുമൊക്കെ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും പ്രതിഷേധക്കാരെ ഒഴിപ്പിക്കികയും ചെയ്തിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് അവലോകന യോഗം ചേരുന്നുണ്ട്.

നിലയ്ക്കലില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കുന്നുണ്ടെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നുണ്ട്. ശബരിമലയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണ്.

Exit mobile version