കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ മുറി വാടക നിശ്ചയിച്ച് സർക്കാർ; ജനറൽ വാർഡിന് 2645 രൂപ; 2724 രൂപ മുറികൾക്ക്

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാവുന്ന മുറിവാടകയുടെ കാര്യത്തിൽ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. മുറികളുടെ വാടക ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന തീരുമാനമാണ് സർക്കാർ മാറ്റിയിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളായാണ് സർക്കാർ മുറിവാടക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 കിടക്കയിൽ താഴെയുള്ള ആശുപത്രികളിലെ നിരക്ക്:

ജനറൽ വാർഡ് 2645 രൂപ
രണ്ട് കിടക്കയുള്ള മുറി 2724 രൂപ
രണ്ട് കിടക്കയുള്ള എസി മുറി 3174 രൂപ
സ്വകാര്യ മുറി 3703 രൂപ
സ്വകാര്യ മുറി എസിയുള്ളത് 5290 രൂപ

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 നും 300 ഇടയിൽ കിടക്കകളുള്ള ആശുപത്രി:

ജനറൽ വാർഡ് 2910 രൂപ
രണ്ട് കിടക്കയുള്ള മുറി 3678 രൂപ
രണ്ട് കിടക്കയുള്ള എസി മുറി 4285 രൂപ
സ്വകാര്യ മുറി 4999 രൂപ
സ്വകാര്യ മുറി എസിയുള്ളത് 7142 രൂപ

മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് ജൂൺ 16ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിത ചികിത്സാ നിരക്കിൽ കുറവു വരുത്തുന്നതിൽ ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്നും ഹൈക്കോടതി വിമർശിച്ചതോടെയാണ് സംസ്ഥാനം നിരക്ക് പുതുക്കിയത്.

പുതുക്കിയ നിരക്ക് ആറ് ആഴ്ചത്തേക്ക് ഈടാക്കുമെന്നും തുടർന്ന് പരാതികൾ ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കുമെന്നും സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു. തുടർന്ന് കോടതിയെ സമീപിക്കുമ്പോൾ മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാവൂ എന്നാണ് ആശുപത്രികൾ കോടതിയെ അറിയിച്ച നിലപാട്.

Exit mobile version