തിരുവനന്തപുരം: കേരളത്തിൽ വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയേറെ ദിവസമായിട്ടും മന്ത്രിസഭ രൂപീകരിക്കാത്തതിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വലയുമ്പോൾ സർക്കാർ മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താത്തത് ജനവഞ്ചനയാണെന്ന് കുമ്മനം ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനത്തിന്റെ വിമർശനം.
കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളിൽപ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങൾ സഹിക്കുമ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാർ ആരും അധികാരമേൽക്കാത്തതും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണ്. തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായെന്നും കുമ്മനം പറഞ്ഞു.
കേരളത്തിൽ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേൽക്കാൻ പോകുന്നത്. വളരെ ഭീതിദവും ഉൽക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. കഴിവതും വേഗം അധികാരമേറ്റ് പ്രശ്ന പരിഹാരത്തിന് സത്വര നടപടികൾ കൈക്കൊള്ളുകയാണ് അടിയന്തിരാവശ്യമെന്നും കുമ്മനം പറഞ്ഞു.
Discussion about this post