കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; കൊവിഡ് ചികിത്സാ കേന്ദ്രമാക്കി തൃശ്ശൂരിലെ മുസ്ലിം ആരാധനാലയം, നടപടി റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വെച്ച്, നിറകൈയ്യടി

മാള: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയും ബെഡിനായി അലയേണ്ട സാഹചര്യവും കണക്കിലെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി തൃശ്ശൂരിലെ മുസ്ലിം ആരാധനാലയം. ജില്ലയിലെ മാളയിലെ മുസ്ലിം പള്ളിയാണ് വിട്ടുനല്‍കിയത്. ഇസ്ലാമിക് സര്‍വ്വീസ് ട്രെസറ്റ് ജുമാ മസ്ജിദാണ് മോസ്‌ക് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്.

റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വച്ചാണ് മോസ്‌ക് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. ഇപ്പോള്‍ തീരുമാനത്തിന് നിറകൈയ്യടികളാണ് ലഭിക്കുന്നത്. ഡോക്ടറും നഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും അടക്കം 50 കിടക്കകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. മാള പഞ്ചായത്തില്‍ മാത്രം 300 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല.

Covid Center | Bignewslive

ഇതിനാലാണ് ഇത്തരമൊരു ശ്രമമെന്നാണ് പള്ളി അധികാരികള്‍ വിശദമാക്കുന്നത്. ഇവിടെത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്ടറുടേയും നഴ്‌സിന്റേയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അറിയിച്ചു. ഏതെങ്കിലും അടിയന്തിര ഘട്ടമുണ്ടായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യം മദ്രസയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് പള്ളി ആശുപത്രിയിക്കിയതെന്നും അധികൃതര്‍ പറയുന്നു.

Exit mobile version