കേരളത്തിന്റെ സ്വന്തം റമ്മായ ജവാന്റെ ഉല്‍പാദനം കൂട്ടാന്‍ ബിവറേജ് കോര്‍പ്പറേഷന്‍ തീരുമാനം

തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാന്‍ വിപണിയിലെത്തിക്കുന്നത്

ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം. വരുന്ന ഏപ്രില്‍ മുതല്‍ ഉല്‍പാദനം വര്‍ധിപ്പിക്കും ജവാന്‍ റംമ്മിന്റെ ക്ഷാമം ഉടന്‍ പരിഹരിക്കാനും ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനം പ്രതിസന്ധിയിലായിരുന്നു. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാന്‍ വിപണിയിലെത്തിക്കുന്നത്.

ഒരു കോടി രൂപയോളം ചിലവഴിച്ച് സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ഒരു ബോട്ട്ലിങ് പ്ലാന്റ് കൂടി സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 75 കോടി രൂപയാണ് ജവാന്റെ വില്‍പ്പനയിലൂടെ ഇക്കുറി പ്രതീക്ഷിക്കുന്നത്. നിലവില്‍ 6000 കെയ്സ് ജവാനാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സിന്റെ മൂന്ന് ബോട്ട്ലിങ് പ്ലാന്റുകളില്‍ നിന്ന് നിര്‍മ്മിക്കുന്നത്. പുതിയ പ്ലാന്റ് കൂടി വരുന്നതോടെ ഇത് 8000 കെയ്സാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കും.

ആവശ്യക്കാരേറിയതും പ്രളയകാലത്ത് നിര്‍മാണശാലയും പരിസരപ്രദേശവും വെള്ളത്തില്‍ മുങ്ങിയതും കാരണം ജവാന്റെ ഉല്‍പാദനം താത്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നിരുന്നു. അതിനാല്‍ എല്ലാ ജില്ലകളിലും വേണ്ടത്ര ജവാന്‍ ബ്രാന്‍ഡ് മദ്യം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കൂടാതെ നവംബറില്‍ കരാര്‍ പുതുക്കി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ജീവനക്കാരെ നിയമിച്ചതിനാല്‍ അവരുടെ പരിശീലന കാലയളവില്‍ പ്ലാന്റിന്റെ മുഴുവന്‍ ഉല്‍പാദന ശേഷിയും ഉപയോഗിക്കാനാവാത്തതും സംസ്ഥാനത്ത് ജവാന്റെ പ്രതിസന്ധിയുണ്ടാക്കി.

ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള വനിതകളെ മൂന്ന് വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചാണ് ബോട്ട്ലിംഗ്, ലേബലിംഗ് ജോലികള്‍ ചെയ്യിച്ചുകൊണ്ടിരുന്നത്.

Exit mobile version