ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്നായിരുന്നു ബിജെപി-ആര്‍എസ്എസ് ആദ്യ നിലപാട്: നാമജപ ഘോഷയാത്രയ്ക്ക് പിന്തുണയേറിയപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു; അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്നായിരുന്നു ബിജെപി-ആര്‍എസ്എസിന്റെ ആദ്യ നിലപാടെന്ന് അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍ ബിജെപി മുന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയായിരുന്നു കൃഷ്ണകുമാര്‍.

പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ട് പിന്നീട് നിലപാട് മാറ്റുകയായിരുന്നുവെന്നും ആര്‍എസ്എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും എസ് കൃഷ്ണകുമാര്‍ വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്ക് പിന്നാലെ ആര്‍എസ്എസില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ആര്‍എസ്എസിലെ 70% പേര്‍ സ്ത്രീകള്‍ കയറണമെന്ന അഭിപ്രായക്കാരായിരുന്നു. 30% പേര്‍ മാത്രമാണ് സ്ത്രീകള്‍ കയറരുതെന്ന നിലപാട് സ്വീകരിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബിജെപിയുടെ പഴയ നിലപാട്. വിധിക്ക് ഒരു വര്‍ഷം മുമ്പ് കെ സുരേന്ദ്രന് ഈ നിലപാട് വ്യക്തമാക്കിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.

നാമജപ ഘോഷയാത്രക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നും കൃഷ്ണകുമാര്‍ വെളിപ്പെടുത്തി. ബിജെപി വിട്ട് കഴിഞ്ഞ ദിവസം കൃഷ്ണകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Exit mobile version