ബിജെപിയിലെ അസംതൃപ്തരെ അനുനയിപ്പിക്കാനുള്ള വി മുരളീധരന്റെ നീക്കം പാളി, ഉപദേശം കേട്ട് പൊട്ടിത്തെറിച്ച് പിഎം വേലായുധന്‍, വിഷയം കൂടുതല്‍ വഷളായി

കൊച്ചി: സംസ്ഥാന ബിജെപിയിലെ അസംതൃപ്തരെ അനുനയിപ്പിക്കാനുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയ നീക്കം പാളി. മുതിര്‍ന്ന നേതാവ് പി.എം. വേലായുധനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയം കൂടുതല്‍ വഷളായതല്ലാതെ പരിഹരിക്കാനായില്ല.

കൊച്ചിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പുതിയവര്‍ക്കായി പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ തുടങ്ങിയവര്‍ വഴിമാറണമെന്ന നിര്‍ദേശമാണ് വി മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വി. മുരളീധരന്റെ ഉപദേശങ്ങളില്‍ ക്ഷുഭിതാനായാണ് പിഎം വേലായുധന്‍ ഗസ്റ്റ് ഹൗസില്‍നിന്നു പോയത്.

അസംതൃപ്തരെ ഏകോപിപ്പിക്കുന്ന ശോഭാ സുരേന്ദ്രന്‍ കേന്ദ്രത്തില്‍നിന്നും മറ്റുമുള്ള സമ്മര്‍ദങ്ങളുടെ ഫലമായി വേണ്ട പരിഗണന കിട്ടിയേക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ വ്യക്തമായ ഉറപ്പൊന്നുമില്ല. എന്നാല്‍ വി. മുരളീധരന്റെ ഉപദേശങ്ങളില്‍ പി.എം. വേലായുധന്‍ ക്ഷുഭിതനായി.

പാര്‍ട്ടിയില്‍ ജന്മി-കുടിയാന്‍ ബന്ധമല്ല ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. ശോഭാ സുരേന്ദ്രന്റെയും സംസ്ഥാനത്തെ 24 നേതാക്കളുടെയും പരാതി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണു കണ്ടിട്ടുള്ളത്. കേന്ദ്ര നേതൃത്വത്തിലുള്ള മലയാളികളായ ടോം വടക്കന്‍, അരവിന്ദ് മേനോന്‍, ബാലശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍, അബ്ദുള്ളക്കുട്ടി എന്നിവരോട് കേന്ദ്രനേതൃത്വം കേരളത്തിലെ വിഷയങ്ങളില്‍ അഭിപ്രായം തേടിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കം തുടങ്ങുംമുമ്പ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഇടപെടലായിരിക്കും കേന്ദ്ര നേതൃത്വത്തില്‍നിന്ന് ഉണ്ടാവുക.

Exit mobile version